സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

വാഷിങ്ടണ്‍:പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഡ്രോണ്‍ – മിസൈല്‍ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യമായാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ സിംഗപ്പൂര്‍ പതാകയുളള കപ്പലിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിരിക് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന് അതിവേഗം ശക്തമായ മറുപടി നല്‍കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. അതിനിടെ, ഹോര്‍മുസില്‍ ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത സമാന്തര ജലപാതകളിലൂടെ കപ്പല്‍ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

അതിനിടെ, തെക്കന്‍ ലെബനോണില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച കരാറിന്റെ ചട്ടക്കൂടില്‍ ലെബനോണും ഇസ്രയേലും വാഷിങ്ടണ്ണില്‍ ഒപ്പു വച്ചു. ലെബനോണിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേലിന്റെ പിന്‍വാങ്ങല്‍, അവയുടെ മേലുള്ള രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിക്കല്‍, ജനങ്ങളെ അവിടേയ്ക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് ചട്ടക്കൂട് കരാറിന്റെ ലക്ഷ്യമെന്ന് ലെബനോണ്‍ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. ധാരണ ഇസ്രയേലിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതാണെന്ന് ഹിസ്ബുല്ല ആരോപിച്ചു.

ലെബനോണ്‍- ഇസ്രയേല്‍ ധാരണ പ്രകാരം തെക്കന്‍ ലെബനോണിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്മാറുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഈ പ്രദേശങ്ങളുടെ നിയന്ത്രണം ലെബനീസ് സൈന്യത്തിന് വിട്ടുനല്‍കാനാണ് തീരുമാനം.

*ഐ. പി. സി പിളരുമോ ?*