ധാരണയിലായെന്ന് സെലന്‍സ്‌കി; റഷ്യ – ഉക്രെയിന്‍ യുദ്ധം അവസാനിക്കുന്നു; സ്ഥിരീകരണവുമായി ട്രംപും

വാഷിംഗ്ടണ്‍ : വര്‍ഷങ്ങളായി തുടരുന്ന റഷ്യ – ഉക്രെയിന്‍ സംഘര്‍ഷത്തിന് അവസാനമായേക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും സൂചന നല്‍കി ഉക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി.

ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത് വന്നിരിക്കുകയാണ്. മൂന്നര വര്‍ഷമായി തുടരുന്ന റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫലപ്രദമായിരുന്നില്ല. എന്നാല്‍ അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രൈന്‍ അംഗീകരിച്ചു.

സമാധാന കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമകരാറെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രൈന്‍ തങ്ങളുടെ അധീനതയിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുനല്‍കേണ്ടിവരും. കൂടാതെ സൈനിക നിയന്ത്രണങ്ങള്‍ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വരും.

അമേരിക്ക മുമ്ബോട്ട് വെച്ച സമാധാന കരാര്‍ സെലന്‍സ്‌കി അംഗീകരിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കം തുടരുന്നുണ്ട്. യുക്രൈനിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്റികളും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണം സംബന്ധിച്ച കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനായിട്ടില്ല. നേരത്തെ കീഴടങ്ങലിന് തുല്യമാണെന്ന് വിശേഷിപ്പിച്ച്‌ യുക്രൈന്‍ തള്ളിക്കളഞ്ഞ വ്യവസ്ഥകളാണ് ഇവ.

ലക്ഷ്യമിട്ട് അമേരിക്ക, യുക്രൈന്‍, യൂറോപ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ചെയ്ത കരാറിലെ പ്രധാന വ്യവസ്ഥകളില്‍ പ്രതിനിധികള്‍ പൊതു ധാരണയിലെത്തിയെന്ന് യുക്രൈന്‍ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് പ്രതികരിച്ചു. റഷ്യകൂടി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് അന്ത്യമാകും.