കാളീ വിഗ്രഹത്തിന് മാറ്റം വരുത്തി മാതാവിൻ്റെ രൂപത്തിലാക്കി, കയ്യില്‍ ഉണ്ണിയേശു: മുംബൈയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍

മുംബൈ: ചെമ്പൂരിലുള്ള ഒരു കാളീക്ഷേത്രത്തില്‍ ദേവിയുടെ വിഗ്രഹത്തിന് രൂപമാറ്റം വരുത്തി മാതാവിന്റെ രൂപത്തോട് സാമ്യമുള്ള രീതിയില്‍ അലങ്കരിച്ചത് ഭക്തരെ ഞെട്ടിച്ചു.

സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശനിയാഴ്ച അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രത്തിലാണ് അസാധാരണമായ മാറ്റങ്ങള്‍ കണ്ടത്.

പരമ്പരാഗതമായി കറുപ്പ് അല്ലെങ്കില്‍ കടുംനീല നിറത്തിലുള്ള ദേവിയുടെ വിഗ്രഹത്തിന് വെള്ള പെയിന്റ് അടിച്ചു. സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയിച്ചു. വെള്ള അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടം വെച്ചു. ഇതിനു മുകളില്‍ ഒരു സ്വർണ്ണ കുരിശ് സ്ഥാപിച്ചു.

ദേവി ഒരു കുഞ്ഞിന്റെ രൂപം കൈയില്‍ പിടിച്ചിരുന്നു, ഇത് ക്രിസ്ത്യൻ വിശ്വാസപ്രകാരമുള്ള ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതായി കരുതുന്നു. ശ്രീകോവിലിന്റെ പശ്ചാത്തലവും മാറ്റി. ഒരു വലിയ സ്വർണ്ണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണിയാണ് പശ്ചാത്തലമായി ഉപയോഗിച്ചത്.

വിഗ്രഹം മാറ്റിയതിനെക്കുറിച്ച്‌ ഭക്തർ ചോദിച്ചപ്പോള്‍, സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി, മാതാവിന്റെ രൂപത്തില്‍ അണിയിച്ചൊരുക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ച ഉടൻ പോലീസ് സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പ്രദേശത്ത് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ പോലീസിന്റെ സാന്നിധ്യത്തില്‍ കാളീവിഗ്രഹം അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചു.

പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയം നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി.), ബജ്‌രംഗ് ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവർത്തകർ പോലീസിനോടും സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിച്ചു.