എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം; ചാരവും പുകയും ഇന്ത്യൻ ആകാശത്ത് നിന്ന് പൂര്‍ണമായും മാറി

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെതുടര്‍ന്ന് ഉയര്‍ന്ന ചാരവും പുകയും ഇന്ത്യൻ ആകാശത്തു നിന്ന് പൂർണമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ചാരവും പുകയും നീങ്ങിയത് ഇന്ത്യയിലെ വിമാന സർവീസുകള്‍ക്ക് ആശ്വാസമാകും. അതേസമയം, ജാഗ്രതയ്ക്കുള്ള ഡിജിസിഎ നിർദ്ദേശം തുടരും. എത്യോപ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് കരിമേഘപടലം ഇന്ത്യൻ ആകാശത്തും വ്യാപിച്ചത്.

ചൊവ്വാഴ്ച രാത്രി 10:30 ഓടെ ചാരം മേഘങ്ങള്‍ നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കരിമേഘപടലം ഇന്ത്യയിലെത്തിയത്. രാജ്യത്തെ വിമാന സർവീസുകളെ മേഘപടലം സാരമായി ബാധിച്ചിരുന്നു. ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു.

ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു ദില്ലിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലിനീകരണം ഇന്നലത്തെക്കാള്‍ കൂടിയിട്ടില്ലെന്നാണ് വിശദീകരണം.