ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം: 26 മരണം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതായി വിവരം.

അതേസമയം മരണസംഖ്യ സംബന്ധിച്ച്‌ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. .ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.

പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ട്രക്കിംഗിന് പോയവര്‍ക്ക് നേരെയാണ് ഭീകരര്‍ വെടി ഉതിര്‍ത്തത്. സൗദി അറേബിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. അമിത് ഷാ ജമ്മുകാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച്‌ സാഹചര്യം വിലയിരുത്തി. ഇന്ന് രാത്രി തന്നെ അമിത്ഷാ ശ്രീനഗറിലെത്തും. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. ആക്രമണ ശേഷം കടന്നുകളഞ്ഞ ഭീകരര്‍ക്കായി തെരച്ചില്‍ സൈന്യം ശക്തമാക്കി. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി.പൊലീസും രംഗത്തുണ്ട്.

ഭീകരാക്രമണം മൃഗീയമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. രണ്ട് പേര്‍ക്ക് ഭീകരരുടെ വെടിയേറ്റെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. വിനോദ സഞ്ചാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലയ്‌ക്കാണ് വെടിയേറ്റത്. ഇയാളുടെ ഭാര്യയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ച്‌ അറിയിച്ചത്.

കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. മതവും സംസ്ഥാനവും ചോദിച്ച്‌ വിനോദസഞ്ചാരികളെ വേര്‍തിരിച്ചാണ് വെടിവച്ചതാണെന്നാണ് വിവരം.

ആക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി പറഞ്ഞു. ‘മൂന്നു നാലു പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാന്‍ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാള്‍ മറുപടി നല്‍കിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്.’ പല്ലവി പറഞ്ഞു

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഭീകര നിമിഷങ്ങളില്‍ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയത്