ന്യൂഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിൻവലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വേർതിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി മയൂർവിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം.
ഉന്നതകുലജാതർ ആദിവാസി വകുപ്പിന്റെ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഉന്നതകുലജാതർ ആദിവാസി വകുപ്പ് ഭരിച്ചാലേ പുരോഗതിയുണ്ടാകൂ. ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നും അത് വലിയ വ്യത്യാസമുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
”2016 മുതല്‍ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ട്രൈബല്‍ മന്ത്രിയാകാൻ ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകണം” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രസംഗത്തിലെ പരാമർശം വലിയ വിവാദമായതോടെയാണ് പ്രസ്താവന പിൻവലിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞത്.




