ആകാശത്തുനിന്ന് പറന്നിറങ്ങി എണ്ണമറ്റ എട്ടുകാലികള്‍, ഭയമുണര്‍ത്തി ബ്രസീലില്‍ ‘ചിലന്തിമഴ’

നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ചൊരിടത്ത് പറന്നിറങ്ങുന്നതിനെ കുറിച്ചാലോചിച്ചു നോക്കൂ. വെറുതെയൊന്നാലോചിക്കുന്നതുപോലും ചിലന്തിയെ ഭയവും അറപ്പുമുള്ളവർക്ക് ഏറെ ഭയാനകമായ വസ്തുതയാണെന്നതില്‍ സംശയമില്ല.

എന്നാല്‍, അപസർപകകഥകളേയും ഹൊറർ സിനിമകളേയും ഓർമ്മിപ്പിച്ച്‌ ബ്രസീലില്‍ നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ച്‌ ‘പറന്നുനടന്നു’, ഒരേ വലയിലൂടെ! മീനസ് ഗെരേയിലെ ശാന്തസുന്ദരമായ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. ആകാശത്തുനിന്ന് ചിലന്തിമഴ പെയ്യുന്നതുപോലെയായിരുന്നു ആ കാഴ്ച. സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.

തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്റോണ്‍ പസ്സോസ് ഡെയ്ലി മെയിലിനോട് പ്രതികരിച്ചു. കുറേയധികം ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് ഇതിനുകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. വലിയതോതിലുള്ള ഇണചേരലും അവിടെ നടക്കുന്നുണ്ടായിരുന്നു. പ്രകൃത്യാലുള്ള പ്രതിഭാസമല്ലാതെ അസാധാരമായതൊന്നുമില്ലെന്നും പസ്സോസ് വ്യക്തമാക്കി.

പെണ്‍ചിലന്തികളില്‍ സ്പേമത്തിക (spermathica) എന്ന ഒരു പ്രത്യേക അവയവമുണ്ട്. ഒന്നിലധികം ഇണകളില്‍നിന്നുള്ള ബീജകോശങ്ങളെ ശേഖരിച്ചുവെക്കാൻ സ്പേമത്തിക പെണ്‍ചിലന്തികളെ സഹായിക്കും.നിലവിലുള്ള അണ്ഡങ്ങള്‍ക്ക് ബീജങ്ങളുമായി സംയോഗം നടന്നാലും ഭാവിയിലേക്കായി ബീജകോശങ്ങളെ സംഭരിച്ചുവെക്കാൻ സ്പേമത്തികയുടെ സഹായത്തോടെ പെണ്‍ചിലന്തികള്‍ക്ക് സാധ്യമാകും, പസ്സോസ് വിശദമാക്കി.

സാധാരണഗതിയില്‍ ‘ഏകാന്തപഥിക’രായിരിക്കാനാണ് ചിലന്തിയ്ക്ക് താത്പര്യമെങ്കിലും ചില വർഗ്ഗങ്ങളില്‍ കോളനികള്‍ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആർക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ പറഞ്ഞു. ബയോളജിക്കല്‍ സയൻസസില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയാണ് അനാ ലൂസിയ. അമ്മമാരും പെണ്‍മക്കളും ചേർന്നൊരുക്കുന്നതാണ് ഇത്തരം കോളനികള്‍. ഇവർ ഒന്നിച്ച്‌ ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്നു. ഇണചേരലിനുശേഷം ഇവർ പിരിഞ്ഞുപോകുന്നതാണ് പതിവ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വീഡിയോദൃശ്യം ഇത്തരത്തിലുള്ള കോളനിയുടെ ഭാഗമാണോയെന്ന കാര്യം വ്യക്തമല്ല. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു