കമലാ ഹാരീസിന് വിജയ സാദ്ധ്യത; ട്രംമ്പ് ജയിച്ചാൽ അമേരിക്കൻ ജനത പശ്ചാത്തപിക്കേണ്ടി വരും

രാജന്‍ ആര്യപ്പള്ളില്‍,
അറ്റ്‌ലാന്റാ

നവംമ്പര്‍ 5 -ന് അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ജനറല്‍ ഇലക്ഷന്റെ ഭാഗമായി കഴിഞ്ഞ ചില ആഴ്ചകളായി അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ വോട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് .

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടിംഗിലും, തപാല്‍ വോട്ടിംഗിലും ഇപ്പോള്‍ അധികാരത്തിലുള്ള ഡമോക്രാറ്റിക്ക് പാര്‍ട്ടിയാണ് മുന്‍പില്‍ എന്നാണ് വിവിധ സര്‍വ്വേകള്‍ അവകാശപ്പെടുന്നത്.

2020-ല്‍ നടന്ന ഇലക്ഷനില്‍ ട്രംമ്പിന് നേരത്തെ നടക്കുന്ന വോട്ടിംഗിലും തപാല്‍ വോട്ടിംഗിലും വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അന്നും ഇപ്പോള്‍ നടക്കുന്ന ഇലക്ഷനിലും നേരത്തെ തന്നെ വോട്ടു ചെയ്ത് നിങ്ങളുടെ അവകാശം ഉറപ്പിക്കണമെന്ന പ്രചരണം ശക്തമായി ജനങ്ങളില്‍ എത്തിച്ചിരുന്നു.

പ്രസിഡൻ്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന്റെയും പ്രചരണത്തിന്റെ ഫലമായി 62,434,479 വോട്ടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു. അതിൽ നാല്‍പ്പത്തിനാല് ശതമാനം ഡമോക്രാറ്റിക്ക് പാര്‍ട്ടിയ്ക്കും , മുപ്പത് ശതമാനം റിപ്പബ്ലിക്കൻ പാര്‍ട്ടിക്കും, ഇരുപത്താറു ശതമാനം മറ്റുള്ളവർക്കുമാണെന്നാണ് എന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കയിലെ 50 സംസ് സ്ഥാനങ്ങളിലായി 538 ഇലക്ടറൽ കോളേജ് വോട്ടില്‍ 270 ഇലക്ടറൽ കോളേജ് വോട്ടു ലഭിക്കുന്നവര്‍ ആയിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റായി വിജയിക്കുന്നത്.

മുപ്പത്തിനാലു കുറ്റങ്ങള്‍ക്ക് കുറ്റാരോപിതനായിരിക്കുന്ന ട്രംപ് പ്രസിഡന്റായാലും ഇല്ലെങ്കിലും കോടതി വിധിയെ നേരിടേണ്ടി വരും . വായില്‍ തോന്നുന്നതെല്ലം വിളിച്ചുപറയുന്നത് കൊണ്ട് സ്വന്തം പാര്‍ട്ടിക്കാരുപോലും എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയാണ്. അതുകൊണ്ടാണ് കമലാ ഹാരിസിനു വിജയ സാദ്ധ്യതയെന്ന് പല മാദ്ധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ 234 വര്‍ഷങ്ങളില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റും കുറ്റാരോപിതനായിരുന്നിട്ടില്ല. 2023-ല്‍ അത് മാറി. അഞ്ച് മാസത്തിനിടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം പിനെതിരെ നാല് ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടു. പ്രസിഡന്റായിരിക്കുന്നതിന് മുമ്പും ശേഷവും വ്യാപകമായ ക്രിമിനല്‍ കുറ്റം അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്‌. ആ കുറ്റങ്ങളിലൊന്നിൽ ശിക്ഷ കാത്ത് കഴിയുകയാണ് ട്രംമ്പ് . ബാക്കി മൂന്നെണ്ണം വിചാരണ കാത്ത് കിടക്കുന്നു. ട്രംമ്പിന്റെ ഈ നാല് ക്രിമിനല്‍ കേസുകളുമാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നത്.

ഡോണാള്‍ഡ് ട്രംപിന്റെ ‘പ്രൊജക്റ്റ് 2025 ‘ ൽ സ്ത്രീകളുടെ ഗര്‍ഭം അലസലും ഗര്‍ഭഛിദ്രങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷയും മെഡിക്കെയറും വെട്ടിക്കുറയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റ് വേണ്ടെന്നും പ്രൊജക്ട് 2025 ൽ പരാമർശിക്കുന്നു. ആദ്യ 180 ദിവസങ്ങൾ കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഈ വക കാര്യങ്ങൾ ചെയ്യുമെന്ന് പ്രൊജക്ട് 2025 ൽ പറയുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഗവര്‍ണര്‍ വാല്‍സും അമേരിക്കന്‍ ജനതയുടെ മൗലിക സ്വാതന്ത്രങ്ങള്‍ സംരക്ഷിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയയും ചെയ്യുമെന്ന് ഉറപ്പ് തരുന്നു.

പ്രോസിക്യുട്ടര്‍, അറ്റോര്‍ണി ജനറല്‍, സെനറ്റര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വൈസ് പ്രസിഡൻ്റ് എന്നീ നിലകളില്‍ കമല ഹാരീസ് എല്ലായ്‌പ്പോഴും വേട്ടക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും എതിരാണ്. എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടിയുള്ള ഒരു പ്രസിഡന്റായി ഏറ്റവും ഉയര്‍ന്ന നിലയിൽ പ്രവർത്തിത്തുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു.ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പ്രസിഡന്റായും, അമേരിക്കന്‍ ജനതയ്ക്കുവേണ്ടി എപ്പോഴും പോരാടുന്ന ഒരു പ്രസിഡൻ്റായും കമല ഹാരീസ് തുടരുമെന്നതിന് സംശയം വേണ്ട.

2021 ജനുവരി 6-ലെ കനത്ത ആയുധധാരികളായ, ഒരു കൂട്ടം ആളുകൾ യു.എസ്.ക്യാപിറ്റോള്‍ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയത് ട്രംമ്പിൻ്റെ പ്രേരണയാലാണെന്നത് പകൽ പോലെ വ്യക്തമാണ്. മാത്രമല്ല, ജനാധിപത്യത്തിനും നിയമ വാഴ്ചയ്ക്കും നേരെയുള്ള ആക്രമണം കൂടിയായിരുന്നു അത്. ഈ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ അമേരിക്കന്‍ ജനതയ്ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടതായി വരും എന്നതിന് ഒരു സംശയവും വേണ്ട.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും