
■ കെ.എൻ റസ്സൽ സംസാരിക്കുന്നു , മറയില്ലാതെ
‘ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച് നാല് നേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി,ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടി വെച്ച് അവൻെറ കാൽ ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമ നാറികൾക്കേ ആ പേര് ചേരൂ.’
അന്ന് സിനിമയിൽ പറഞ്ഞ ഈ ചീത്ത വാക്കുകളെല്ലാം ഇന്ന് ചേരുന്നത് സുരോഷ് ഗോപിക്ക് തന്നെയാണ്. ഇത്രമാത്രം നിഗളിയായ ഒരു പൊതുപ്രവർത്തകൻ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല, ഇതിയൊട്ട് ഉണ്ടാവുകയുമില്ല.
രാഷ്ട്രീയക്കാർക്ക് ഒത്താശ ചെയ്യുന്ന പോലീസ് ഓഫീസറുടെ കുത്തിന് പിടിച്ച സത്യസന്ധനായ പോലീസ് ഓഫീസറുടെ പഞ്ച് ഡയലോഗ് ആണ് മുകളിൽ പറഞ്ഞത്. കമ്മീഷണർ എന്ന ചിത്രത്തിൽ ആയിരുന്നു പ്രേക്ഷകരെ കോരിത്തരിപ്പിച്ച സുരേഷ് ഗോപിയുടെ ഈ ഡയലോഗ്.
മഴ തോർന്നാലും മരം പെയ്യുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ.എന്നുപറഞ്ഞതുപോലെയാണ് നായകനായ സുരേഷ് ഗോപി. പൊതുപ്രവർത്തകനും കേന്ദ്രമന്ത്രിയും ആയിട്ടും ഇന്നും സിനിമ ഡയലോഗ് അടിച്ച് നടക്കുകയാണ്.ആർത്തു ചിരിക്കാനും കൂവാനും ആള് കൂടുമ്പോൾ ഡയലോഗിന് വീര്യം കൂടുന്നു.എന്ത് എപ്പോൾ എങ്ങനെ പറയണം എന്ന് ഒരു പിടിപാടും ഇല്ലാതെ പൊതു സമൂഹത്തിന് മുന്നിൽ ഇളിഭ്യനായി തീരുകയാണ് ഈ കേന്ദ്ര മന്ത്രി.
ഏറ്റുവും ആദരണീയമായ സ്ഥാനം തന്നെയാണ് കേന്ദ്രമന്ത്രിയെന്ന പദവി. ഇതു പോലും മറന്നുകൊണ്ടാണ് സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രി വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ടെന്ന നിലയിൽ പത്താളുകൂടുന്നിടത്ത് പറഞ്ഞു നടക്കുന്നത്.
തന്നെപ്പോലെ തന്നെ ജനങ്ങൾ തെരഞ്ഞെടുത്ത ആളാണ് ഷാഫി പറമ്പിൽ. മറ്റൊരു ജനപ്രതിനിധിയായിട്ടും അവഹേളിക്കും വിധം ‘ചെക്കൻ ‘ എന്നൊക്കെ വിളിച്ച് വെറുതെ കൊച്ചാക്കി സംസാരിക്കുകയാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുക.അതിനുപയോഗിക്കുന്ന വാക്കാകട്ടെ ,”ഒറ്റ തന്തക്ക് പിറന്നവനാണെങ്കിൽ ” എന്നാണ് . എന്തൊരു വൃത്തികെട്ട വർത്തമാനം.
ഒരു പൊതുപ്രവർത്തകനും, കേന്ദ്രമന്ത്രിയും എന്ന നിലയിൽ ഇദ്ദേഹം എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്.
നായക വേഷത്തിൽ നിന്നും രാഷ്ട്രീയ വേഷത്തിലെക്ക് ഇറങ്ങിയത് മുതൽ സുരേഷ് ഗോപി പലപ്പോഴും ഒരു പൊതുപ്രവർത്തകന് പറയാൻ കൊള്ളാത്ത വാക്കുകളാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് മാധ്യമങ്ങളോട് കേന്ദ്രമന്ത്രിക്ക് വലിയ ചതുർഥിയാണ്. അതങ്ങനെ ആണല്ലോ. ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ വരും എന്നാണല്ലോ ചൊല്ല്.ഇനിയൊരു വേള കേന്ദ്ര പെട്രോളിയം സഹമന്ത്രി എന്ന നിലയിൽ എന്തിനും ഏതിനും ‘തീ’പിടിപ്പിക്കണമെന്ന മിഥ്യാധാരണ വല്ലതും ഇദ്ദേഹത്തിനുണ്ടോ എന്നും അറിയില്ല. പക്ഷേ കാര്യങ്ങളുടെ പോക്ക് അങ്ങനെ തന്നെയാണ് .
ഇപ്പോഴും വിവാദമായി നിൽക്കുകയാണ് തൃശ്ശൂർ പൂരം കലക്കിയ സംഭവം. അന്ന് അവിടെ കേന്ദ്രമന്ത്രി എത്തിയത് സേവാഭാരതിയുടെ ആംബുലൻസിലാണെന്ന് വീഡിയോ സഹിതം വെളിയിൽ വന്നു. എന്നാലും കേന്ദ്രമന്ത്രി അതൊട്ട് സമ്മതിക്കുകയുമില്ല. വെല്ലുവിളിയും നടത്തുന്നു.എന്ത് കണ്ടിട്ടാണ് ഇത്രമാത്രം നിഗളിക്കുന്നതെന്ന് മാത്രം പൊതുസമൂഹത്തിന് മനസ്സിലാവുന്നില്ല.താഴ്മയും വിനയവും വിധേയത്വവും തന്നെയാണ് ഒരു പൊതുപ്രവർത്തകൻ്റെ മൂല്യം.
അതെല്ലാം കാറ്റിൽ പറത്തി വെറും തറ രാഷ്ട്രീയക്കാരനെപ്പോലെ അധ:പ്പതിക്കുകയാണ് സുരേഷ് ഗോപി.
മുൻപ് സൂചിപ്പിച്ച സിനിമയിൽ തന്നെ അനിഷ്ടമായതോ,ദേഷ്യം പിടിക്കുന്നതോ ആയ രംഗത്ത് സുരേഷ് ഗോപി എടുത്തിട്ട് അലക്കുന്ന ഒരു ഡയലോഗ് കൂടിയുണ്ട് . ഷിറ്റ്’ എന്ന്.അധികമൊന്നുമായില്ല രാഷ്ട്രീയക്കാരനും കേന്ദ്രമന്ത്രിയും ഒക്കെയായിട്ട്.എന്നാൽ അന്ന് ആടി തിമർത്ത ഡയലോഗ് ഒക്കെ നായകൻ അല്ലാത്ത സുരേഷ് ഗോപിയുടെ നേരെ ഇപ്പോൾ തിരിഞ്ഞു കൊത്തുകയാണ്…ഷിറ്റ് !




