വാഷിങ്ടണ്‍:പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ തുടരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിലാണ് നിലവിൽ ഇറാനുമായി ചർച്ച നടക്കുന്നതെന്നും ആണവ പദ്ധതിയുടെ കാര്യത്തിലുള്ള ചർച്ച അടുത്ത ഘട്ടത്തിൽ നടക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാഡ് ട്രംപ്. കരാറിനായുള്ള അവസാനത്തെ ചാൻസ് ആണ് ഇതെന്നും, ചർച്ചകൾ നടക്കുമ്പോഴും ചർച്ച നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നതെന്നും ട്രംപ് പറഞ്ഞു.
കരാറിലെത്തുകയോ പൂർണമായി ഇറാൻ കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഹോർമുസിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അമേരിക്കയുമായുള്ള ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാനോ അമേരിക്കൻ പ്രതിനിധി സംഘത്തെ സ്വീകരിക്കാനോ പദ്ധതിയില്ലെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം. ഇറാന് കുറഞ്ഞത് രണ്ട് വർഷത്തേക്കുള്ള ഒരു സാമ്പത്തിക പ്രതിരോധ പദ്ധതി ഉണ്ടെന്നും ഇറാനെ സാമ്പത്തികമായി തകർക്കാനാകില്ലെന്നും ഇറാൻ ധന മന്ത്രി അലി മദനിസാദെ അവകാശപ്പെട്ടു.
ഇതുവരെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന 44 കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹമാസിന്റെ നിരായുധീകരണം പൂർത്തിയാക്കിക്കഴിഞ്ഞാൽ, കിഴക്കൻ ഗസയിലെ “യെല്ലോ ലൈൻ” കടന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും പിൻവാങ്ങുമെന്ന് ബോർഡ് ഓഫ് പീസ് അറിയിച്ചു.




