പാലക്കാടും തൃശൂരും കെ.എസ്.ആർ.ടി.സി ബസ് അപകടങ്ങൾ; രണ്ട് പേർ മരിച്ചു

പാലക്കാട്: കെ എസ് ആര്‍ടിസി ബസിന്റെ വെവ്വേറെ ഉണ്ടായ രണ്ട് അപകടങ്ങളില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. പാലക്കാടും, തൃശ്ശുരുമാണ് അപകടങ്ങള്‍ സംഭവിച്ചത്.

തൃശ്ശൂര്‍ പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഇടിച്ചാണ് വഴിയാത്രക്കാരിയാണ് മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്നാണ് വിവരം. ഡ്രൈവര്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടമുണ്ടായത്.

പാലക്കാട് നെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
നെല്ലിയാമ്പതി സ്വദേശി ജയന്തി (55) ആണ് മരിച്ചത്. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ഇവർ ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍ 500 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബസ് അപകടത്തില്‍ പെട്ടത്.

72 പേരാണ് അപകടസമയം ബസില്‍ ഉണ്ടായിരുന്നത്. 35 സ്ത്രീകളും 36 പുരുഷന്മാരും ഒരു കുട്ടിയുമായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 45 പേരെ നെന്മാറ താലൂക്ക് ആശുപത്രിയിലും 6 പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി