തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിന്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തെലങ്കാനയില്‍ അപകടമുണ്ടായ തുരങ്കം തുറന്നത് നാല് ദിവസം മുമ്പ്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാ​ഗം ഇടിയുകയായിരുന്നു.

ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് തകര്‍ന്നത്. എട്ടോളം തൊഴിലാളികൾ കുടുങ്ങിയതായാണ് സൂചന. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മീറ്റർ നീളത്തിലാണ് തുരങ്കം തകർമന്നത്. ഏകദേശം 50ഓളം തൊഴിലാളികളാണ് ചോർച്ച പരിഹരിക്കാൻ എത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി. നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും ഉദ്യോ​ഗസ്ഥർക്കും നിർദേശം നൽകി. ജലസേചന മന്ത്രി എൻ. ഉത്തം കുമാർ റെഡ്ഡി, ഉപദേഷ്ടാവ് ആദിത്യ നാഥ് ദാസ്, ജലസേചന വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരോട് അപകടസ്ഥലത്തേക്ക് എത്താൻ നിർദ്ദേശിച്ചു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഫെബ്രുവരി 18 നാണ് എസ്എൽബിസി പദ്ധതി വീണ്ടും തുടങ്ങിയത്.

നൽഗൊണ്ട ജില്ലയിലെ ഏകദേശം 4 ലക്ഷം ഏക്കറിൽ ജലസേചന സൗകര്യം ഒരുക്കുക, ഫ്ലൂറൈഡ് ബാധിത പ്രദേശങ്ങളായ 200 ഓളം ഗ്രാമങ്ങളിൽ കുടിവെള്ളം നൽകുക എന്നീ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തത്. ശ്രീശൈലം റിസർവോയറിൽ നിന്ന് 30 ടിഎംസി അടി വെള്ളം എടുക്കുന്നതിനായി ഇരട്ട തുരങ്കങ്ങളുടെ ആകെ നീളം 44 കിലോമീറ്ററാണെന്നും മൊത്തം തുരങ്ക നീളത്തിൽ 9.559 കിലോമീറ്റർ തുരങ്കത്തിന്റെ പണികൾ പൂർത്തിയാകാതെ കിടക്കുന്നുവെന്നും പദ്ധതി അധികൃതർ പറഞ്ഞു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.