നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച രമ്യാ ഹരിദാസ് എംഎല്‍എയുടെ നടപടിയില്‍ സ്പീക്കര്‍ക്ക് കടുത്ത അതൃപ്തി. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനായി രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടേറിയുടെ ഓഫീസില്‍ കത്ത് നല്‍കിയതിലാണ് അതൃപ്തി. തനിക്കോ തന്റെ ഓഫീസിനോ കത്ത് ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. രമ്യയോട് നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സ്പീക്കറുടെ ഓഫീസിനെ വിവാദത്തിന്റെ ഭാഗമാക്കാന്‍ പാടില്ല. സ്പീക്കറുടെ ഓഫീസിനെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ ആകില്ല. രമ്യ ഹരിദാസ് വിളിച്ചിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കത്ത് നല്‍കിയത് അഭികാമ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. രമ്യ ഹരിദാസ് കത്ത് നല്‍കിയ തീയതി പരിശോധിക്കും. ചിറയിന്‍കീഴിലെ തമ്മില്‍ത്തല്ല് പാര്‍ട്ടിക്ക് സല്‍പ്പേര് ഉണ്ടാക്കിയിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

ആരായാലും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നാണ് വിഷയത്തില്‍ മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയാല്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഒരു നടപടി എടുത്താല്‍ അത് നടപടി തന്നെയാണ്. എംഎല്‍എയോ എംപിയോ മന്ത്രിയോ ആരായാലും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം എംഎല്‍എയെ പുറത്താക്കണമെന്ന് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് ആവശ്യപ്പെട്ടു. രമ്യ ജനങ്ങളെയും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അവഹേളിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജിര്‍ വിമര്‍ശിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എന്ന പദവിക്ക് ഒട്ടും അര്‍ഹയല്ലെന്ന് രമ്യ തെളിയിച്ചിരിക്കുകയാണെന്നും ഷാജിര്‍ ആരോപിച്ചു.