–സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്,
സി സി ന്യൂസ്
അവര്‍ ഉറ്റ സുഹൃത്തുകള്‍ ആയിരുന്നു. അവധി ആഘോഷങ്ങള്‍ ഒന്നിച്ച് കൊണ്ടാടുന്നവര്‍.പെട്ടെന്ന് ഒരു ദിവസം എല്ലാം മാറി മറിഞ്ഞു. ഉറ്റ സുഹൃത്തുക്കളായവരുടെ ജീവന്‍ കവരാന്‍ മറ്റൊരു സുഹൃത്തിന് എങ്ങനെ കഴിഞ്ഞു..എന്തിനായിരുന്നു ഈ കൊടും ക്രൂരത എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ചില നിഗമനങ്ങളും,ഊഹാപോഹങ്ങളും മാത്രം. വരുംദിവസങ്ങളില്‍ നിജസ്ഥിതി വെളിയില്‍ വരുമെന്നു തന്നേയാണ് പ്രവാസ ലോകത്തിന്റെയും ഒപ്പം കേരള ജനതയുടെയും പ്രതിക്ഷ.
കാലിഫോർണിയയിലെ മിൽപിറ്റാസിനെ നടുക്കിയ ആ ഇരട്ടക്കൊലപാതകം നടന്നത്.
തൃശൂർ പീച്ചി സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ മേരി മാത്യു എന്നിവരാണ് ജീവൻ പൊലിഞ്ഞ ആ സുഹൃത്തുക്കൾ. ഇവരുടെ കൂട്ടത്തിലൊരാളും ഇതേ അപ്പാർട്ട്‌മെന്റിലെ താമസക്കാരിയുമായ അനില (32) എന്ന മലയാളി യുവതി തന്നെയാണ് ക്രൂരമായ ഈ കൃത്യത്തിന് പിന്നിലെന്നത് യുഎസിലെ മലയാളി സമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് ദുരന്ത പരമ്പരകളുടെ തുടക്കം. മിൽ ക്രീക്ക് അപ്പാർട്ട്‌മെന്റിലെ പാർക്കിംഗ് ലോട്ടിൽ വാഹനാപകടമുണ്ടാക്കി ഒരു നീല SUV നിർത്താതെ പോയെന്ന വിവരമറിഞ്ഞാണ് മിൽപിറ്റാസ് പോലീസ് സ്ഥലത്തെത്തുന്നത്. അവിടെ ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന അഞ്ജന സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
സമീപത്ത് നടത്തിയ തിരച്ചിലിൽ തകർന്ന നിലയിൽ നീല SUV കണ്ടെത്തിയ പോലീസ്, അപ്പാർട്ട്‌മെന്റിൽ തന്നെ താമസിച്ചിരുന്ന അനിലയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് ലഭ്യമാകുന്ന വിവരം.
അപകടത്തിന് പിന്നാലെ ആനിനെ ഫോണിൽ കിട്ടാതായതോടെ ഭർത്താവ് ഫ്ലാറ്റിലെത്തി നോക്കിയപ്പോഴാണ് നെഞ്ചുപിളർക്കുന്ന അടുത്ത കാഴ്ച കണ്ടത്. വീട്ടിൽ കുത്തേറ്റു മരിച്ച നിലയിലായിരുന്നു ആനിന്റെ മൃതദേഹം.
കൊല്ലപ്പെടുന്നതിന് തലേദിവസം പോലും നാട്ടിലുള്ള അച്ഛനോട് വീഡിയോ കോളിൽ സംസാരിച്ച് ക്ഷേമമന്വേഷിച്ച മകളായിരുന്നു ആൻ. പത്തു വർഷമായി എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന ആനിന്റെ ഭർത്താവ് ജേക്കബ് ആണ്. എട്ടു വർഷമായി യുഎസിലുള്ള അഞ്ജന അവിടെ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. വിജീഷ് ആണ് ഭർത്താവ്, ആറുവയസ്സുള്ള ഒരു മകളുമുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാകാം ഈ കൊടുംപാതകത്തിന് വഴിവെച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. കാലിഫോർണിയ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കുടുംബം ഇപ്പോൾ.




