‘ബാരൻ ട്രംപിനെ എവിടെവെച്ച് വധിക്കണം’; ഇറാന്റെ ഭീഷണി വീഡിയോ പുറത്ത്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും ഇളയ മകനായ ബാരൻ ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് വ്യക്തമാക്കി.

ഇറാനിലെ ഐ.ആർ.ജി.സി അനുകൂല മാധ്യമങ്ങൾ നിർമ്മിച്ച് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ 3 സംപ്രേഷണം ചെയ്ത വീഡിയോയ്ക്ക് “ബാരൻ ട്രംപിനെ എവിടെ വെച്ച് വധിക്കാം” എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ 20 വയസ്സുകാരനായ ബാരന്റെ സഞ്ചാരപഥങ്ങൾ വിശദമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

ബാരൻ പൂർണ്ണ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ, സീക്രട്ട് സർവീസിന്റെ സുരക്ഷ മറികടന്ന് ഒരു പെൺകുട്ടി മുൻപൊരിക്കൽ ഒരു സ്വകാര്യ യോഗത്തിൽ ബാരന്റെ തൊട്ടടുത്ത് ഇരുന്നിട്ടുണ്ടെന്നും അവകാശപ്പെടുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എക്സ്ബോക്സ് (Xbox) ഗെയിമിങ് പ്ലാറ്റ്‌ഫോമിലെ വോയ്‌സ്, ടെക്സ്റ്റ് മെസ്സേജുകൾ വഴിയാണ് ബാരൻ ആശയവിനിമയം നടത്തുന്നതെന്നും ബാരന്റെ എക്സ്ബോക്സ്, ഫിഫ വീഡിയോ ഗെയിംസ്, ഡിസ്കോർഡ് (Discord) അക്കൗണ്ടുകൾ കണ്ടെത്തിയതായും വീഡിയോ അവകാശപ്പെടുന്നു.

ഈ കൊലപാതകം നടപ്പിലാക്കുന്നതിലൂടെ തങ്ങൾക്ക് ലഭിക്കാനുള്ള 10 മില്യൺ ഡോളർ പ്രതിഫലത്തിനായി ആളുകൾ കാത്തിരിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ ഭീഷണി വീഡിയോയെക്കുറിച്ച് സീക്രട്ട് സർവീസിന് അറിവുണ്ടെന്നും തങ്ങളുടെ സുരക്ഷയിലുള്ളവർക്ക് നേരെയുള്ള ഏത് ഭീഷണിയും അന്വേഷിക്കുമെന്നും വക്താവ് നേറ്റ് ഹെറിങ് വ്യക്തമാക്കി. എങ്കിലും സുരക്ഷാ കാരണങ്ങളാൽ സുരക്ഷാ തന്ത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സീക്രട്ട് സർവീസ് തയ്യാറായില്ല.

“ഫെബ്രുവരി 28-ന് അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തുകയും ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വധിക്കുകയും ചെയ്തതിന് ശേഷമാണ് ട്രംപിനും കുടുംബാംഗങ്ങൾക്കും എതിരെ ഇറാന്റെ കടുത്ത നിലപാടുള്ള മാധ്യമങ്ങൾ നിരന്തരമായി വധഭീഷണി മുഴക്കാൻ തുടങ്ങിയത്. ബാരനെതിരെ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഭീഷണി മുഴക്കുന്നത് ഇതാദ്യമായാണെങ്കിലും, മുൻപ് പ്രഥമ വനിത മെലാനിയ ട്രംപിനെ ലക്ഷ്യമിട്ടും വീഡിയോകൾ പുറത്തുവിട്ടിരുന്നു. “മെലാനിയ ട്രംപിനെ എവിടെ വെച്ച് വധിക്കാം?” എന്ന തലക്കെട്ടിലുള്ള ആ വീഡിയോയിൽ ന്യൂയോർക്ക് നഗരത്തിലൂടെയുള്ള അവരുടെ യാത്രകളും അവർ സാധനങ്ങൾ വാങ്ങാറുള്ള ആഡംബര ഡിസൈനർ സ്റ്റോറുകളും ചിത്രീകരിക്കുകയും, അവർ വാങ്ങുന്ന വസ്ത്രങ്ങളിൽ നാഡി വ്യൂഹത്തെ ബാധിക്കുന്ന വിഷം പുരട്ടി അവരെ വധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഇറാനിൽ നിന്നുള്ള ഈ കടുത്ത വധഭീഷണികളെ തുടർന്ന് അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇറാന്റെ അത്തരം ഒരു വധഭീഷണി ഉയർന്നതിനെ തുടർന്ന് അങ്കാറയിലെ വിമാനത്താവളത്തിൽ വെച്ച് ട്രംപിനെ രഹസ്യമായി ഒരു കാറ്ററിങ് ട്രക്കിൽ കൊണ്ടുപോകുകയും തുടർന്ന് എയർഫോഴ്സ് C-32A എന്ന ചെറിയ വിമാനത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്തതെന്ന് പിന്നീട് ട്രംപ് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. തനിക്ക് നിരന്തരം ഭീഷണികൾ ലഭിക്കാറുണ്ടെന്നും വളരെ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന പ്രസിഡന്റ് ആയതിനാലാണ് തനിക്കെതിരെ ഇത്രയധികം ഭീഷണികൾ ഉണ്ടാകുന്നതെന്നുമായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്.