ഐഎസ്‌ഐയുടെ പിന്തുണയുള്ള ഭീകര ശൃംഖല തകര്‍ത്തു; 14 സംസ്ഥാനങ്ങളിലായി 253 പേരെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അട്ടിമറി ആക്രമണങ്ങള്‍ക്കുള്ള പദ്ധതികള്‍ തകര്‍ത്ത് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതും ഐഎസ്‌ഐയുടെ പിന്തുണയുള്ളതുമായ ‘ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്ക്’ (SBN) സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു.

14 സംസ്ഥാനങ്ങളിലായി 253 പേരെ ഇതിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാന പോലീസ് സേനകളുമായി സഹകരിച്ച്‌, തത്സമയ രഹസ്യാന്വേഷണ വിവര കൈമാറ്റ സംവിധാനം ഉപയോഗിച്ച്‌ വിവിധയിടങ്ങളില്‍ നടത്തിയ ഏകോപിത നീക്കങ്ങളിലൂടെയാണ് ഓഗസ്റ്റ് 12-ന് ഈ നടപടി സ്വീകരിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ‘സീറോ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായിരുന്നു ഈ നടപടി.

ഇന്ത്യയിലുടനീളം നടന്ന ഗ്രനേഡ്, ഐഇഡി (IED), പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, അതുപോലെ തന്നെ ആസൂത്രിതമായ കൊലപാതകങ്ങള്‍ എന്നിവയുമായി ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോലീസ്, പ്രതിരോധ, മതപരമായ കേന്ദ്രങ്ങളെക്കുറിച്ച്‌ നിരീക്ഷണം നടത്താനും ചാരപ്രവര്‍ത്തനത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് ഇവര്‍ പണം നല്‍കിയിരുന്നു. ഏകോപിതമായി നടത്തിയ റെയ്ഡുകളില്‍ ഐഇഡികള്‍, പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ അടയാളങ്ങളുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സിസിടിവി ക്യാമറകള്‍ എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം വ്യക്തമാക്കി. ഈ കണ്ടെത്തലുകള്‍ ശൃംഖലയ്ക്ക് അതിര്‍ത്തി കടന്നുള്ള നേരിട്ടുള്ള ബന്ധമുണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.