ന്യൂഡല്‍ഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി ബന്ധമില്ലെന്ന് ഇന്ത്യ. ഡൽഹിയിൽ നടക്കാനിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സ്വകാര്യ സംഘടനയാണെന്ന് വിദേശകാര്യ മന്ത്രാലയം.
നാളെയാണ് ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബ് ഓഫ് സൗത്ത് ഏഷ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ ഓൺലൈനായി ഷെയ്ഖ് ഹസീന പങ്കെടുക്കുക.
നേരത്തെ ഷെയ്ഖ് ഹസീന ന്യൂഡൽഹിയിൽ നിന്ന് നടത്താനിരിക്കുന്ന വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കാമെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകി.
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായ ഷെയ്ഖ് ഹസീന, 2024 ഓഗസ്റ്റ് മുതൽ ഇന്ത്യയിലാണ് കഴിയുന്നത്. സർക്കാർ പതനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5-ന് ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഹസീന വീഡിയോ സന്ദേശത്തിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഫോറിന് കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹസീനയുടെ മകൻ സജീബ് വാസെദ് ജോയിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.




