ഇന്ത്യൻ വംശജനായ രത്നവ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനത്തിന് നല്‍കിയത് 44 കോടി!

സൂറത്ത്: ആഫ്രിക്കൻ രാജ്യമായ മാലിയിൽവെച്ച് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ രത്നവ്യാപാരിയെ വൻ തുക മോചനദ്രവ്യം നൽകി കുടുംബം മോചിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള 75-കാരനായ ധീരൂ രമണിയാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മോചിതനായത്. ഇദ്ദേഹത്തെ വിട്ടുകിട്ടുന്നതിനായി നാല് ദശലക്ഷം യൂറോ (44 കോടി രൂപ)യാണ് കുടുംബം തട്ടിക്കൊണ്ടുപോയവർക്ക് നൽകിയത്.

ഗുജറാത്ത് അമ്രേലി സ്വദേശിയായ ധീരു രമാണി വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം അവസാനത്തോടെ മാലിയിൽ ഒരു സ്വർണ്ണഖനി സ്വന്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് അവിടെ തന്നെ താമസിച്ച് വരികയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പ്രാദേശിക സംഘങ്ങൾ തട്ടിക്കൊണ്ടുപോയത്.

വ്യാപാരിയുടെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ ആദ്യം ഏകദേശം 100 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് അമേരിക്കയിൽ കഴിയുന്ന കുടുംബാംഗങ്ങൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തുക കുറച്ചത്. കഴിഞ്ഞയാഴ്ച 44 കോടി രൂപ മോചനദ്രവ്യം നൽകിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

മോചിതനായ വ്യാപാരിയെ നിലവിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയ പ്രാദേശിക സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കുറ്റവാളികളെ തിരിച്ചറിയുന്നതിനായി വിപുലമായ അന്വേഷണമാണ് നടക്കുന്നത്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ