ജോര്‍ദാനില്‍ ഇറാൻ ആക്രമണം; രണ്ട് അമേരിക്കൻ സൈനികര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

ടെഹ്റാൻ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രല്‍ കമാൻഡ് സ്ഥിരീകരിച്ചു.

ഒരു സൈനികനെ കാണാതായതായും നാല് പേർക്ക് പരുക്കേറ്റതായും പ്രസ്താവനയില്‍ പറയുന്നു.ജൂലൈ 17-നാണ് ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടന്നത്. പങ്കാളിത്ത രാജ്യങ്ങളുടെ സേനയുമായി ചേർന്ന് ഇറാന്റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിനിടെയാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു.

പരുക്കേറ്റ നാല് സൈനികരെയും ജോർദാനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. നിസാര പരുക്കേറ്റ മറ്റ് സൈനികർ ഇതിനകം സേവനത്തിലേക്ക് മടങ്ങിയിട്ടുണ്ട്.നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഇതോടെ 16 ആയി. 430-ലധികം പേർക്ക് ഇതുവരെ പരുക്കേറ്റിട്ടുണ്ടെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മരിച്ച സൈനികരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ച ശേഷമേ പുറത്തുവിടുകയുള്ളൂവെന്നും യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ