തെഹ്‌റാന്‍: പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷം. ഇറാന്റെ സിരിക്, കിഴക്കന്‍ ഹോര്‍മോസ്ഗാന്‍, ബാംപൂര്‍, ചബഹാര്‍, ബന്ദര്‍ അബ്ബാസ്, അഹ്വാസ്, ഖേഷം ദ്വീപ് എന്നിവിടങ്ങളില്‍ തുടരെ സ്‌ഫോടനങ്ങളുണ്ടായി. തുടര്‍ന്ന് ജോര്‍ദാനിലെ അമേരിക്കന്‍ താവളത്തിന് നേരെ ഇറാന്‍ തിരിച്ചടിച്ചു. ഹോര്‍മൂസിലും ആക്രമണം തുടരുകയാണ്. രണ്ട് യുഎഇ സൂപ്പര്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടു. രണ്ട് അംഗങ്ങളും ആക്രമിക്കപ്പെട്ടു. നിരവധി സെയിലര്‍മാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മൂസിലെ കപ്പല്‍ ആക്രമണങ്ങളെ അപലപിച്ച് അന്താരാഷ്ട്ര സമുദ്ര സംഘടന രംഗത്തെത്തി.
നിലവിലെ ആക്രമങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അസന്തുഷ്ടി തുടരുകയാണ്. ബെഹ്‌റൈന്‍ തലസ്ഥാനത്തെയും ഷെയ്ഖ് ഇസ എയര്‍ബേസിലേയും അമേരിക്കയുടെ നാവിക കേന്ദ്രം തകര്‍ത്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെഹ്‌റൈനില്‍ നിരന്തരം സൈറന്‍ മുഴങ്ങുകയാണ്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി കുവൈറ്റും അറിയിച്ചു. ഇറാന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാണെന്നും കുവൈറ്റ് അറിയിച്ചു.അതേസമയം ഇറാനെതിരെ ആക്രമണം തുടരുമെന്ന നിലപാടിലാണ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും വരെ ആക്രമണം തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
‘അടുത്തയാഴ്ച അവര്‍ക്ക് ദയനീയമായിരിക്കും. ഞങ്ങള്‍ അവരുടെ ഊര്‍ജ്ജ പ്ലാന്റുകളെയും പാലങ്ങളേയും ലക്ഷ്യം വെയ്ക്കും. അവര്‍ ചര്‍ച്ചകളിലേയ്ക്ക് വരാനും ഒത്തുതീര്‍പ്പിലെത്താനും തയ്യാറായില്ലെങ്കില്‍ എല്ലാം തകര്‍ത്തുതരിപ്പണണാക്കും’ എന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 28ന് സംഘര്‍ഷം തുടങ്ങിയതുമുതല്‍ ഇതുവരെ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഈ മാസം 12ന് ജിഎഫ്എസ് ഗാലക്‌സിയിലെ മിസൈല്‍ ആക്രമണത്തില്‍ കാണാതായ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പൂനെ സ്വദേശി ഹേരംബ് കര്‍മര്‍കര്‍ ആണ് കൊല്ലപ്പെട്ടത്.




