കടം വാങ്ങിയ 5,000 രൂപ തിരികെ നൽകിയില്ല; വിധവയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി

ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 35 വയസ്സുള്ള വിധവയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍ക്കാരന്‍.

വീട്ടുചെലവുകള്‍ക്കായി ഒരു മാസം മുമ്പ് അയല്‍ക്കാരനായ ബാബുഭായ് റാവലില്‍ നിന്ന് 5,000 രൂപ കൊല്ലപ്പെട്ട പിങ്കിബെന്‍ പട്‌നി കടം വാങ്ങിയിരുന്നു. വായ്പയുടെ പലിശ ഈടാക്കാന്‍ പ്രതി പതിവായി അവരുടെ വീട്ടില്‍ വന്നിരുന്നതായും ഇത് തുടർച്ചയായ മാനസിക പീഡനത്തിന് കാരണമായതായും കുടുംബം ആരോപിച്ചു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എന്ന് പറഞ്ഞ് ബാബു ഭായ് യുവതിയെ അടുത്തുള്ള ജിത്തു ഭായ് പഞ്ചലിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. പ്രതി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ പണം കണ്ടെത്തുന്നതിനായി രണ്ട് ദിവസത്തെ സമയം യുവതി ആവശ്യപ്പെട്ടപ്പോള്‍ ബാബു ഭായി സമ്മതിച്ചില്ല. പിന്നാലെ ചായ എടുത്ത് കൊണ്ടുവരാം എന്ന് പറഞ്ഞ് പ്രതി ഉള്ളിലേക്ക് പോകുകയായിരുന്നു.

പിന്നാലെ ഒരുകുപ്പി പെട്രോളുമായി തിരിച്ചു വന്ന പ്രതി ജിത്തു ഭായോട് സംസാരിച്ചിരിക്കുന്ന യുവതിയുടെ ദേഹത്തേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കും പൊള്ളലേറ്റതായി ഡിവൈഎസ്പി രേണുക അറിയിച്ചു. പൊള്ളലേറ്റ പിങ്കി ബെന്നിനെ ആദ്യം ധാര്‍പൂര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്യുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ അവര്‍ മരിക്കുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. തൻ്റെ രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തിവരികയുമായിരുന്നു പിങ്കി ബെൻ.

യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ജൂലൈ 12 ന് ധാര്‍പൂര്‍ സിവില്‍ ആശുപത്രിയില്‍ നിന്ന് പഠാന്‍ സിറ്റി എ-ഡിവിഷന്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ നില വഷളാകുന്നതിന് മുമ്പ് പോലീസ് അവരുടെ പരാതി രേഖപ്പെടുത്തിയി പൊലീസ് പറഞ്ഞു.

ബാബുഭായ് റാവല്‍ പ്രധാന പ്രതിയാണെങ്കിലും, ജിതുഭായ് പഞ്ചല്‍ സംഭവസ്ഥലത്തുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും