തിരുവനന്തപുരം: മലയാളിയായ ഡോക്‌ടർ അനില്‍ മേനോനടക്കം മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 29 പേടകത്തിന്റെ വിക്ഷേപണം ആരംഭിച്ചു.

കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. ഇനിയുള്ള എട്ട് മാസം മൂന്ന് പേരും ബഹിരാകാശത്ത് തുടരും. ഇനി ഏപ്രില്‍ മാസത്തിലാണ് ഇവർ മടങ്ങിവരിക.
ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 11 മണിയോടെ എത്തും. 11.26ന് നിലയവുമായി ഡോക്കിംഗ്. രാത്രി 1.25ഓടെ സംഘം നിലയത്തില്‍ പ്രവേശിക്കും. പ്രോത് ദുബ്രോവും അന്ന കിക്കിനയുമാണ് അനിലിനൊപ്പമുള്ളത്. ഇതില്‍ പ്രോത് ദുബ്രോവാണ് മിഷൻ കമാൻഡർ.

ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനിയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനില്‍ മേനോൻ. രണ്ടു റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനില്‍ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ സർ ചേറ്റൂർ ശങ്കരൻനായരുടെ കുടുംബാംഗമാണ് അനില്‍. ഉക്രൈൻ സ്വദേശി എലിസബത്താണ് അനില്‍ മേനോന്റെ മാതാവ്.




