രാജ്യത്തെ സ്ത്രീകളുടെ കണ്ണുനീര്‍ വറ്റിച്ചവര്‍ക്ക് ജലം ഇല്ല; രാജ്നാഥ് സിങ്

ഹൈദ്രാബാദ്: തീവ്രവാദികളുടെ സ്‌പോൺസർമാരായ പാകിസ്താനുമായി സിന്ധുനദീജലം പങ്കുവെയ്ക്കാൻ എൻഡിഎ സർക്കാർ തയ്യാറല്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. തെലങ്കാന ബിജെപി ഹൈദരാബാദിൽ സംഘടിപ്പിച്ച ഇന്റലക്ച്വൽ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റേയും ഐക്യത്തിന്റേയും ഭാഷ മനസ്സിലാകാത്തവർക്ക് എങ്ങനെ മറുപടി കൊടുക്കണമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കാണിച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

‘പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്താനുമായി ജലം പങ്കുവെക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കി. രാജ്യത്തെ സ്ത്രീകളുടെ കണ്ണീർ വറ്റിച്ചവർ ഞങ്ങളിൽ നിന്ന് ജലം പ്രതീക്ഷിക്കേണ്ടെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. സിന്ധു ജലം മനുഷത്വത്തിന്റെ ശത്രുക്കളിലേക്കും തീവ്രവാദികളുടെ രക്ഷാധികാരികളിലേക്കും എത്താൻ ഞങ്ങൾ സമ്മതിക്കില്ല’ രാജ്‌നാഥ് സിങ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു, ഇതിന്റെ തുടർച്ചയാണ് പ്രതിരോധമന്ത്രിയുടെ പരാമർശങ്ങളും.

1960 സെപ്തംബറിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധൂനദീജല കരാറിൽ ഒപ്പുവെച്ചത്. ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കരാർ. പഹൽഗാം ആക്രമണത്തിന് ശേഷം ഈ കരാർ ഇന്ത്യ റദ്ദാക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്നതുവരെ ഈ കരാർ നിർത്തിവെക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രഖ്യാപനം.