സ്വത്ത് തര്‍ക്കം-വീടിന്‍റ അവകാശം പിതാവിനെന്ന് കോടതി; മകന്‍ അപ്പനെ നടുറോഡിലിട്ട് കൊന്നു

മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് 82-കാരനായ പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയും റിട്ട. ജലവിഭവ വകുപ്പ് ജീവനക്കാരനുമായ ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനായ അബ്ദുൾ റഹ്‌മാൻ അബ്ദുൾ ജാഫറിനെ പോലീസ് അറസ്റ്റ്‌ചെയ്തു.

മകനുമായുള്ള സ്വത്തുതർക്കത്തിൽ പിതാവായ ജാഫർ പട്ടേലിന് കഴിഞ്ഞദിവസം കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് മകനും ജാഫർ പട്ടേലുമായി കഴിഞ്ഞ രണ്ടരവർഷമായി കേസ് നിലനിൽക്കുന്നുണ്ട്. മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലിചെയ്യുന്ന മകൻ കുടുംബാംഗങ്ങളെ മർദിക്കുന്നത് പതിവായിരുന്നു. മകന്റെ ഉപദ്രവം തുടർന്നതോടെയാണ് വീടിന്റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കാനായി ജാഫർ പട്ടേൽ കോടതിയെ സമീപിച്ചത്. മകന്റെ ഉപദ്രവം കാരണം ഇദ്ദേഹം പൂണെയിലെ മകളുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസമാണ് കോടതിയിൽനിന്ന് ജാഫർ പട്ടേലിന് അനുകൂലമായ ഉത്തരവുണ്ടായത്. വീടിന്റെ ഉടമസ്ഥാവകാശം ജാഫർ പട്ടേലിന് തിരികെനൽകാനും ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരം മകനെ വീട്ടിൽനിന്ന് പുറത്താക്കാനുമായിരുന്നു കോടതി വിധി. തുടർന്ന് കോടതി ഉത്തരവും വാങ്ങി മകൾക്കൊപ്പം ഓട്ടോറിക്ഷയിൽ വരുന്നതിനിടെയാണ് മകൻ ജാഫർ പട്ടേലിനെ ആക്രമിച്ചത്. ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയ പ്രതി പിതാവിനെ വലിച്ചിറക്കി നടുറോഡിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സംഭവത്തിൽ ജാഫർ പട്ടേലിന്റെ മകൾക്കും പരിക്കേറ്റു. പ്രതിയെ പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.