എക്‌സാലോജിക് ഇടപാട്, ‘ഇല്ലാത്ത സേവനത്തിന് കൈപ്പറ്റിയത് വന്‍ തുക’; വീണയ്ക്ക് കുരുക്കായി എസ് എഫ് ഐ ഒ കണ്ടെത്തല്‍

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് കുരുക്കായി എസ്എഫ്‌ഐഒ കണ്ടെത്തല്‍. ഇല്ലാത്ത സേവനത്തിന് വീണ കൈപ്പറ്റിയത് വന്‍ തുകയെന്നാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലുള്ളത്. ഐടി കണ്‍സള്‍ട്ടന്റ് എന്ന പേരില്‍ വീണക്കും എക്‌സാലോജിക്കനുമായി ലഭിച്ചത് പ്രതിമാസം 8 ലക്ഷം രൂപയാണ്.

അറ്റ്‌നാ ടെക്‌നോളജീസ് എന്ന സ്ഥാപനവുമായി സിഎംആര്‍എല്‍ ഉണ്ടാക്കിയ കരാറാണ് ഇതില്‍ നിര്‍ണായകമായത്. എക്‌സാലോജിക്കുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് അറ്റ്‌നാ ടെക്‌നോളജീസുമായി സിഎംആര്‍എല്‍ കരാറില്‍ ഏര്‍പ്പെട്ടത്.

അതേസമയം ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന സമന്‍സില്‍ തീരുമാനം ഉടനുണ്ടാകും. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നാണ് വീണയുടെ പ്രതികണം. സിഎംആര്‍എല്ലുമായുള്ള ഇടപാട് നിയമാനുസൃതമാണ്. തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ട്. സിഎംആര്‍എല്ലുമായുള്ള ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നത്. സേവനത്തില്‍ സിഎംആര്‍എല്‍ തൃപ്തരാണെന്നും അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വീണയുടെ വാദം. ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ അഭിഭാഷകരുമായി സംസാരിച്ചതിന് ശേഷമാകും തീരുമാനം.