• സാബു തൊട്ടിപ്പറമ്പിൽ

ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും കോർപ്പറേറ്റ് ജോലികളുടെ സുരക്ഷിതത്വത്തിന് പിന്നാലെ പോകാതെ, ഇന്ത്യയുടെ അന്യംനിന്നുപോകുന്ന നാടൻ പച്ചക്കറി ഇനങ്ങളെ സംരക്ഷിക്കാൻ ജീവിതം മാറ്റിവെച്ച ഒരു 27-കാരൻ്റെ കഥയാണിത്.
തമിഴ്‌നാട്ടിലെ സേലം ജില്ലയിലുള്ള കമലപുരം ഗ്രാമ സ്വദേശിയായ ഗോകുൽരാജ് ഇന്ന് രാജ്യത്തുടനീളമുള്ള കർഷകർക്ക് ഒരു അത്ഭുതമാണ്.

10 സെന്‍റ് മണ്ണിൽ തുടങ്ങിയ പരീക്ഷണം.
കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു ജോലിക്ക് പോലും അപേക്ഷിക്കാതെ കൃഷിയിലേക്ക് തിരിയാൻ ഒരുങ്ങിയ ഗോകുൽരാജിന് തുടക്കത്തിൽ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നില്ല. റിസ്ക് എടുക്കാൻ താല്പര്യമില്ലാതിരുന്ന കുടുംബം വീടിനടുത്തുള്ള വെറും 10 – 20 സെന്‍റ് വലിപ്പമുള്ള ഒരു ചെറിയ തുണ്ട് ഭൂമി മാത്രമാണ് അദ്ദേഹത്തിന് നൽകിയത്. പാറക്കല്ലുകൾ നിറഞ്ഞ, കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഇടമായിരുന്നു അത്.
എന്നാൽ ഗോകുൽരാജ് പിന്മാറിയില്ല. മൂന്നടി ആഴത്തിൽ വരെ മണ്ണിലെ കല്ലുകൾ സ്വന്തമായി നീക്കം ചെയ്ത അദ്ദേഹം, ആ സ്ഥലം സസ്യ അവശിഷ്ടങ്ങളും ചാണകപ്പൊടിയും ഉപയോഗിച്ച് ഫലഭൂയിഷ്ഠമാക്കി മാറ്റി.
അവിടെ വിളയിച്ചെടുത്ത നാടൻ പച്ചക്കറികളുടെ മികച്ച രുചിയാണ് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കരുത്തായത്. പ്രളയവും അതിജീവനവും മകന്റെ കഠിനാധ്വാനം കണ്ട കുടുംബം 2020-ൽ അര ഏക്കർ കൃഷിഭൂമി വിട്ടുനൽകി. എന്നാൽ അതേവർഷം ഡിസംബറിലുണ്ടായ കടുത്ത പ്രളയത്തിൽ അദ്ദേഹം നട്ടുപിടിപ്പിച്ച പച്ചക്കറികളെല്ലാം പൂർണ്ണമായി നശിച്ചുപോയി.
വലിയൊരു തിരിച്ചടിയായിരുന്നിട്ടും ഗോകുൽരാജ് തോറ്റുകൊടുക്കാൻ തയ്യാറായില്ല. വെള്ളപ്പൊക്കം ബാധിക്കാത്ത ഉയർന്ന ഒരു പ്രദേശത്തേക്ക് അദ്ദേഹം തൻ്റെ കൃഷി മാറ്റിസ്ഥാപിച്ചു. അതോടൊപ്പം തമിഴ്‌നാട്ടിലെ പ്രാദേശിക കർഷകർ, ആദിവാസി സമൂഹങ്ങൾ എന്നിവരിൽ നിന്നെല്ലാം പരമ്പരാഗത വിത്തുകൾ ശേഖരിക്കാൻ തുടങ്ങി.
കഴിഞ്ഞ ഒക്ടോബറിൽ 1.5 ഏക്കർ ഭൂമി കൂടി പാട്ടത്തിനെടുത്തുകൊണ്ട് അദ്ദേഹം തന്റെ കാർഷിക സാമ്രാജ്യം വിപുലീകരിച്ചു. ഇന്ന് ഗോകുൽരാജിൻ്റെ തോട്ടം 600-ലധികം നാടൻ വിത്തിനങ്ങളുള്ള വൈവിധ്യങ്ങളുടെ ഒരു വലിയ ശേഖരമാണ്.
ഈ വിത്തുകൾ ഇന്ത്യയിലുടനീളമുള്ള കർഷകരിലേക്ക് എത്തിക്കുന്നതിലൂടെ സീസൺ അനുസരിച്ച് പ്രതിമാസം 50,000 രൂപയോളം വരുമാനം നേടാനും ഈ യുവാവിന് സാധിക്കുന്നുണ്ട്. സാധാരണ ഇനം വിത്തുകൾക്ക് പായ്ക്കറ്റിന് 20-30 രൂപ നിരക്കിലും, കണ്ടെത്താൻ പ്രയാസമുള്ള അപൂർവ്വ ഇനങ്ങൾക്ക് 80-100 രൂപ നിരക്കിലുമാണ് അദ്ദേഹം വിൽക്കുന്നത്.
പ്രതിസന്ധികളിൽ തളരാതെ, ഇന്ത്യയുടെ നഷ്ടപ്പെട്ടുപോകുന്ന പച്ചക്കറി വൈവിധ്യങ്ങളെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്ന ഗോകുൽരാജ് പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.



