ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി) പ്രവര്‍ത്തകരും പാകിസ്താന്‍ സുരക്ഷാ സേനയുമാണ് ഏറ്റുമുട്ടിയത്. 200-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
ജൂലൈ 27-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചതിന് പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്. ഇത്തരത്തിൽ സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് അവർ അധികൃതരെ അറിയിച്ചു.
പിന്നാലെ പാക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും പിന്നാലെ മേഖലയിൽ പ്രതിഷേധം ഉടലെടുക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചു. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു.
ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തങ്ങൾക്ക് നേരെയാണ് വൻതോതിൽ ആക്രമണം ഉണ്ടായതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.



