ടെല്‍ അവീവ്: കഴിഞ്ഞ ഏപ്രിലിലെ സമാധാന കരാറിന് ശേഷം ആദ്യമായി നേരിട്ട് ഏറ്റുമുട്ടിയ ഇറാനും ഇസ്രായേലും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍ വെടിനിർത്തല്‍ ലംഘിച്ചാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. “നിലവില്‍” മാത്രമാണ് ആക്രമണം നിർത്തുന്നതെന്നും ഇറാനും ഹിസ്ബുള്ളയ്ക്കും എതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ഇസ്രായേലിന് കടുത്ത മറുപടി നല്‍കിയ ശേഷമാണ് തങ്ങള്‍ പിന്മാറിയതെന്നും ഇസ്രായേല്‍ വീണ്ടും ആക്രമിച്ചാല്‍ ലെബനൻ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ ശക്തവും വിനാശകരവുമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ്റെ സായുധ സേന അറിയിച്ചു.
ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഞായറാഴ്ച ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ചിരുന്നു. തിങ്കളാഴ്ച രാവിലെയും ജറുസലേം, മധ്യ-തെക്കൻ ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാൻ മിസൈലുകള്‍ തൊടുത്തുവിട്ടു. ഇതിന് തിരിച്ചടിയായാണ് ഇസ്രായേല്‍ പ്രതിരോധ സേന ഇറാൻ്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടാം ഘട്ട വ്യോമാക്രമണം നടത്തിയത്. ഇറാൻ്റെ തെക്ക്-പടിഞ്ഞാറൻ നഗരമായ മഹ്ഷഹറിലെ പെട്രോകെമിക്കല്‍ കോംപ്ലക്സിന് നേരെയാണ് ഇസ്രായേല്‍ പ്രധാനമായും ആക്രമണം നടത്തിയത്. ഇവിടെ ബാലിസ്റ്റിക് മിസൈലുകള്‍ക്കുള്ള രാസവസ്തുക്കള്‍ നിർമ്മിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്.
ഇസ്രായേല്‍ ആക്രമണങ്ങളില്‍ മഹ്ഷഹറില്‍ 14 പേർക്കും ടെഹ്റാനില്‍ ഒരാള്‍ക്കും പരിക്കേറ്റതായി ഇറാൻ്റെ അടിയന്തര വിഭാഗം മേധാവി ജാഫർ മിയാദ്ഫർ അറിയിച്ചു. കൂടാതെ, ലെബനനിലെ ടയർ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും റെഡ് ക്രോസ് പ്രവർത്തകർ ഉള്‍പ്പെടെ എട്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് മറുപടിയായി തെക്കൻ ലെബനനില്‍ ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സമാധാന ചർച്ചകളെ ബാധിക്കാതിരിക്കാൻ ഉടൻ തന്നെ ‘വെടിവെപ്പ്’ നിർത്താൻ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇറാനുമായി ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു വലിയ സമാധാന കരാറിലേക്ക് അടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിൻ്റെ കർശനമായ ആവശ്യത്തെത്തുടർന്നാണ് ഇസ്രായേല്‍ ആക്രമണം നിർത്തിയതെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ വീണ്ടും യുദ്ധത്തിന് മുതിർന്നാല്‍ ഭാവിയില്‍ ഒറ്റയ്ക്ക് നേരിടേണ്ടി വരുമെന്ന് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് വെളിപ്പെടുത്തി.
ഫെബ്രുവരി 28-ന് ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് ഈ പ്രാദേശിക യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ തിരിച്ചടിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ തടഞ്ഞത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാൻ കാരണമായി. മാർച്ച് 2-ന് ഹിസ്ബുള്ളയും യുദ്ധത്തില്‍ പങ്കുചേർന്നതോടെ ഇസ്രായേല്‍ ലെബനനില്‍ വ്യോമാക്രമണവും കരയുദ്ധവും ആരംഭിക്കുകയായിരുന്നു



