നെടുമങ്ങാട് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തില്‍ ഒന്നരവയസുകാരൻ മരിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി പ്രതി. കുട്ടിയുടെ രണ്ടാനച്ഛനായ അഷ്കറാണ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പ്രതി സമ്മതിച്ചിരിക്കുന്നത്. അഷ്കർ കഴിഞ്ഞ ദിവസം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ആണ് കുറ്റസമ്മതം നടത്തിയത്.കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്.
അതേസമയം, കുഞ്ഞിന്റെ മുത്തച്ഛനായ സുനില്‍ കുമാർ കൈരളി ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. രണ്ടാനച്ഛന്റെ മർദ്ദനത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സുനില്‍ കുമാർ പറഞ്ഞത്. അസ്കർ കുഞ്ഞിനെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയുടെ കൈക്ക് പരിക്കേറ്റത് സൈക്കിളില്‍ നിന്നും വീണാണെന്ന് പറഞ്ഞിരുന്നുവെന്നും സുനില്‍ കമാർ വ്യക്തമാക്കി. കുഞ്ഞിന്റെ മാതാവ് അഖിലയുടെ ആദ്യഭർത്താവ് അഖിലിന്റെ പിതാവാണ് സുനില്‍ കുമാർ. അഖിലയുടെ സുഹൃത്തിനെതിരെയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മർദ്ദന വിവരം അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയ്ക്ക് അറിയാമായിരുന്നുവെന്നാണ് സുനില്‍ കുമാർ പറയുന്നത്. അഖിലയും അഷ്കറുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയത് നൃത്ത അധ്യാപികയായിരുന്നുവെന്നും മുത്തച്ഛൻ വ്യക്തമാക്കി. നൃത്ത അധ്യാപികയ്‌ക്കെതിരെയും അന്വേഷണം വേണമെന്നും സുനില്‍ കുമാർ ആവശ്യപ്പെട്ടു.



