വാഷിങ്ടണ്‍:ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ യുദ്ധത്തിന്റെ വഴി തിരഞ്ഞെടുക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് വ്യക്തമാക്കി. സംഘർഷത്തിന്റെ ആദ്യദിവസത്തേക്കാൾ യുദ്ധസന്നാഹം ഇതിനായി സജ്ജമാണെന്നും പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു. അതിനിടെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും നടത്തിപ്പും നിയമമാക്കാൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ പാർലമെൻറ് ഇതു സംബസിച്ച കരട് ബിൽ വോട്ടിനിടാൻ ഒരുങ്ങുന്നതായാണ് വിവരം.
ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്ന എല്ലാ വാണിജ്യകപ്പലുകളും എണ്ണ ടാങ്കറുകളും ഐ ആർ ജി സിയിൽ നിന്നും അനുമതി വാങ്ങണമെന്നും നിർദ്ദേശിച്ച പാതയിലൂടെ മാത്രമേ നീങ്ങാവൂ എന്നും ഇന്നലെ ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ഇറാൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ഗാംബിയൻ പതാകയുളള കപ്പലിനെ ആക്രമണത്തിലൂടെ തടഞ്ഞതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. നാവിക ഉപരോധം തുടരുന്ന അമേരിക്ക നയതന്ത്രത്തെ വഞ്ചിക്കുകയാണെന്ന് ഇറാൻ പരമോന്ന നേതാവിന്റെ ഉപദേഷ്ടാവ് മൊഹ്‌സിൻ റെസായ് വ്യക്തമാക്കി.
ഫോർമുസ് നിബന്ധനകളോ ടോളോ കൂടാതെ തുറക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം ഇറാൻ ഇന്നലെ തളളിയിരുന്നു. തുടർ ചർച്ചകൾക്ക് മുന്നോടിയായി 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തികൾ ആദ്യഘട്ടമായി വിട്ടു നൽകണമെന്നും ലെബനോണിലെ ആക്രമണങ്ങൾ ഇസ്രയേൽ അവസാനിപ്പിക്കണമെന്നുമാണ് ഇറാൻ ആവശ്യപ്പെടുന്നത്.



