ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം എണ്ണൽ മേൽനോട്ടക്കാരായി നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ മേൽനോട്ടക്കാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രമായി നിയോഗിക്കാനുള്ള ചീഫ് ഇലക്ടറൽ ഓഫീസറുടെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
അതേസമയം തന്നെ വോട്ടെണ്ണൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തിയുടെ സാന്നിധ്യത്തിലായിരിക്കും നടക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം നേരത്തെ കൊൽക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിൽ ഉത്തരവുകൾ ഇറക്കാൻ സുപ്രീംകോടതി തയ്യാറായില്ല. കൂടുതൽ ഉത്തരവുകളുടെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ സർക്കുലർ ലക്ഷ്യബോധത്തോടെ നടപ്പാക്കുമെന്ന് അറിയിച്ചത് രേഖപ്പെടുത്തുന്നുവെന്നും കോടതി അറിയിച്ചു.
വോട്ടെണ്ണൽ മേയ് 4 ന് നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഹർജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് നേരത്തെ കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി വ്യാഴാഴ്ചയാണ് തള്ളിയത്.



