വിദ്യാര്‍ഥിനിയെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പോലീസ്

കൊച്ചി: തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ(16)യുടെ മരണത്തില്‍ ദുരൂഹത.

കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കില്‍ നിന്നും ഇംഗ്ലീഷില്‍ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.

ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന പിതാവിനെയും മാതാവിനെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ കുട്ടിയുടെ ഫോണ്‍ പരിശോധിക്കണം. ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ചോറ്റാനിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.