മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം തേടി പാലക്കാട് എംഎൽഎ പത്തനംതിട്ട പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടർന്ന് മാങ്കൂട്ടത്തിൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

വിദേശ മലയാളിയായ സ്ത്രീയുടെ പരാതിയിന്മേൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. സ്ത്രീയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും അറസ്റ്റ് ചെയ്യുമ്പോൾ ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും എംഎൽഎ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു. പാലക്കാട് നിന്നും ജനുവരി 11നാണ് എം.എൽ.എ. അറസ്റ്റ് ചെയ്യപ്പെട്ടത്.

ജനുവരി 8ന് കോട്ടയം സ്വദേശി നൽകിയ പരാതിയെത്തുടർന്ന്, പാലക്കാട് എംഎൽഎയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 506(1) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം മൂന്നാമത്തെ ലൈംഗികാതിക്രമ കേസ് അടുത്തിടെ രജിസ്റ്റർ ചെയ്തു.