യൂറോപ്യൻ വിമാനത്താവളങ്ങളെ പിടിച്ചുകുലുക്കി സൈബറാക്രമണം; പല സര്‍വീസുകളും റദ്ദാക്കി, ചിലയിടത്ത് കാലതാമസം

ലണ്ടൻ: ഹീത്രു ഉള്‍പ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളില്‍ സാങ്കേതികത്തകരാറിനെത്തുടർന്ന് വിമാനങ്ങള്‍ വൈകുന്നു.

സൈബറാക്രമണം മൂലമാണ് തടസ്സമെന്നാണ് റിപ്പോർട്ടുകള്‍. സൈബറാക്രമണമാണെന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സ് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങളെയാണ് സാങ്കേതികത്തകരാർ ബാധിച്ചത്.

10 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായും 17 ഫ്ളൈറ്റുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്നും ബ്രസല്‍സ് എയർപോർട്ട് അറിയിച്ചു. ലോകമെമ്ബാടുമുള്ള ഒട്ടേറെ എയർലൈനുകള്‍ക്ക് ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങള്‍ നല്‍കുന്ന കോളിൻസ് എയ്റോസ്പെയ്സ് എന്ന സ്ഥാപനത്തെയാണ് സൈബറാക്രമണം ലക്ഷ്യമിട്ടത്. ഇത് വിമാനത്താവളത്തിലെ ജീവനക്കാരെ നേരിട്ടുള്ള ചെക്ക്-ഇൻ, ബോർഡിങ് നടപടിക്രമങ്ങള്‍ നടത്താൻ നിർബന്ധിതരാക്കിയെന്ന് ബ്രസല്‍സ് എയർപോർട്ട് ജീവനക്കാർ പറഞ്ഞു. ഇലക്‌ട്രോണിക് കസ്റ്റമർ ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ് എന്നിവയെ മാത്രമാണ് സാങ്കേതികത്തകരാർ ബാധിച്ചതെന്നാണ് വിവരം.

വിമാനങ്ങള്‍ വൈകിയവയില്‍ ജർമനിയിലെ ബെർലിൻ എയർപോർട്ടും ഉള്‍പ്പെടുന്നു. അതേസമയം ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിനെ ഇത് ബാധിച്ചിട്ടില്ല.

*ഐ. പി. സി പിളരുമോ ?*