ട്രെയിനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ പുരുഷോത്തം എക്‌സ്‌പ്രസിന്റെ ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കോച്ചില്‍ നിന്ന് ബെഡ്ഷീറ്റുകള്‍ മോഷ്ടിക്കാൻ ശ്രമിക്കുന്ന കുടുംബമാണ് വീഡിയോയിലുള്ളത്. റെയില്‍വേയുടെ സ്വത്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഈ വീഡിയോ ഉയർത്തിക്കാട്ടുന്നത്. ഒഡീഷയിലെ പുരിക്കും ഡല്‍ഹിക്കുമിടയില്‍ പശ്ചിമ ബംഗാള്‍, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ ട്രെയിൻ. അതിനാല്‍ത്തന്നെ ഈ സംഭവം എവിടെവച്ചാണെന്ന് വ്യക്തമല്ല.
ഒരു സ്ത്രീ ഉള്‍പ്പടെയുള്ള മൂന്നംഗ കുടുംബമാണ് മോഷണം നടത്തിയത്. എന്നാല്‍ സ്‌റ്റേഷനിലിറങ്ങിയതോടെ പിടിവീണു. ടിടിഇയും റെയില്‍വേ ജീവനക്കാരും ഇവരെ ചോദ്യം ചെയ്യുന്നത് വീഡിയോയിലുണ്ട്. ഒടുവില്‍ മനസില്ലാമനസോടെ ആ സ്ത്രീ ലഗേജില്‍ നിന്ന് മോഷ്ടിച്ച ബെഡ്ഷീറ്റുകള്‍ പുറത്തെടുത്തുവയ്ക്കുകയാണ്.
‘പുരുഷോത്തം എക്സ്പ്രസിലെ എസി കമ്ബാർട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ, യാത്രയ്ക്കിടെ സുഖസൗകര്യങ്ങള്‍ക്കായി നല്‍കുന്ന ബെഡ്ഷീറ്റുകള്‍ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മടിക്കാത്ത ആളുകള്‍ ഇപ്പോഴും ഉണ്ട്’-എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഷ്‌ടാക്കള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.




