സിഗററ്റ് വാങ്ങി നല്‍കാത്തതിന്റെ പേരില്‍ ടെക്കിയെ കാർ കയറ്റി കാെലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
മെയ് പത്തിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്വകാര്യ കമ്പനിയില്‍ മാനേജരായ പ്രതീക്(31) ആണ് പ്രതി. 29-കാരനായ ടെക്കി സഞ്ജയ് ആണ് മരിച്ചത്. സംഭവ ദിവസം പുലർച്ചെ നാലിന് സഞ്ജയ് സുഹൃത്തിനൊപ്പം വഴിയോര കടയില്‍ സിഗററ്റ് വലിച്ച്, ചായയും കുടിച്ച് നില്‍ക്കുന്നതിനിടെ പ്രതി അവിടേക്ക് കാറിലെത്തി.
തുടർന്ന് കാറിലിരുന്നുകൊണ്ട് തന്നെ സഞ്ജയിനോട് സിഗററ്റ് വാങ്ങി നല്കാൻ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് സഞ്ജയിയും സുഹുത്തും പറഞ്ഞു. ഇതോടെ തർക്കവും വഴക്കുമായി. തുടർന്ന് പ്രാദേശികർ ഇടപെട്ട് പ്രശ്നം ഒത്തുതീർത്തു. പ്രതീക് കാറുമെടുത്തു പോയി. മറ്റൊരു സ്ഥലത്ത് പാർക്ക് ചെയ്ത്, ഇരുവരെയും കാത്തിരുന്നു.
ശേഷം ചായയും കുടിച്ച് അവിടെ നിന്ന് സഞ്ജയിയും സുഹൃത്ത് ചേതനും ബൈക്കില്‍ കമ്ബനിയിലേക്ക് മടങ്ങി. ഇതിനിടെ പിന്നാലെ എത്തിയ പ്രതീക്, കാർ ഇവരുടെ പിന്നിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ സഞ്ജയിയുടെ തല നടപ്പാതയില്‍ ഇടിച്ച് തകർന്നു ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ചേതനും ഗുരുതരായി പരിക്കേറ്റു. ആശുപത്രിയിലായിരുന്ന സഞ്ജയ് 13-നാണ് മരിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.




