യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

ന്യൂഡൽഹി:യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, മുരളീധരൻ പെരുംതട്ടവളപ്പിൽ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വിവരം യുഎഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചു.

യുഎഇയിലെ പരമോന്നത കോടതി ദയാഹർജി തള്ളി വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ അൽ ഷിയാ ജയിലിൽ വെച്ചാണ് വെടിയുതിർത്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ മാസം 28നാണ് ഇത് സംബന്ധിച്ച വിവരം യുഎഇ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്. എന്നാൽ, ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച വാർത്ത ഇന്നലെയാണ് പുറത്തുവിട്ടത്.

ഒരു ഇന്ത്യൻ വംശജനെ തന്നെ വധിച്ചതിനാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യുഎഇ പൗരനെ വധിച്ചതിനാണ് മുഹമ്മദ് റിനാഷിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നാല് വർഷം മുൻപാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചത്. വധശിക്ഷയ്ക്ക് മുൻപ് ഇരുവരുടെയും കുടുംബത്തോട് പതിനഞ്ച് മിനിട്ടോളം സംസാരിക്കാൻ ജയിലിൽ അവസരം കൊടുത്തിരുന്നു.

ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.