ജോര്‍ദാൻ വഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചു; മലയാളി വെടിയേറ്റ് മരിച്ചു, മരണം സ്ഥിരീകരിച്ച്‌ എംബസി

ഇസ്രയേലില്‍ മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്.

ജോർദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് സെെന്യത്തിന്റെ വെടിയേറ്റത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇസ്രയേല്‍ ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാള്‍ തിരികെ നാട്ടിലെത്തിയിരുന്നു.

ഇയാളാണ് ഗബ്രിയേല്‍ മരിച്ചവിവരം അറിയിച്ചത്. മേനംകുളം സ്വദേശി എഡിസണ്‍ ആണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് തുടയിലാണ് വെടിയേറ്റത്. ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി ഇമെയില്‍ സന്ദേശത്തിലൂടെ വിവരം അറിയിച്ചതായാണ് റിപ്പോർട്ട്. ജോർദാനിലേക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നും ഗബ്രിയല്‍.

കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്ക്ശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച്‌ കുടുംബത്തിന് എംബസിയില്‍ നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടർന്ന് പരിക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികള്‍ ഇസ്രയേലില്‍ ജയിലില്‍ ആണെന്നാണ് വിവരം. സമീപവാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്. ഇവരെ ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച്‌ പൊലീസും ഇന്റലിജൻസും അന്വേഷണം നടത്തിവരികയാണ്.