വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ


◾ തുടര്‍ഭരണം സംഘടനാ ദൗര്‍ബല്യം ഉണ്ടാക്കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി സംഭവിച്ചെന്നാണ് വിമര്‍ശനം. പാര്‍ട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയ്യാറാകണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ന്നത്.

◾ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിവാദം. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധമുയര്‍ത്തി. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡിഡിഎംഎ യോഗം ചേരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

◾ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഇപ്പോള്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്നും 15 ദിവസത്തിനകം ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മന്ത്രി കെ രാജന്‍ വിശദീകരിച്ചു. എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. അര്‍ഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂവെന്നും അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്റെ മാര്‍ക്ക് ചെയ്യല്‍ നടക്കുമെന്നും അതിവേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കരട് ലിസ്റ്റില്‍ പേരുകള്‍ ആവര്‍ത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും ഇന്ന് തീരുമാനമെടുക്കും. വീട് നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടന്‍ ചേരും.

◾ കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്വേഡും സൈബര്‍ ഹാക്കര്‍മാര്‍ പി.എസ്.സി സര്‍വറില്‍നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വിവരം വാര്‍ത്തയായതിന്റെ പേരില്‍ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് ലേഖകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍. അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി.

◾ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂര്‍ എം പി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

◾ സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചു. വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോര്‍പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

◾ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ ടിസി അധികമായി 38 അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.

◾ കേരളത്തിലേക്ക് പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു.

◾ നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

◾ കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

◾ കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായ സാബു തോമസിന് നാടും കുടുംബവും വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. പൊതുദര്‍ശനത്തിന് ശേഷം നാലരയോടെ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.

◾ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. പാതയോരത്തെ അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

◾ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സഹായത്തില്‍ കേരളത്തിന് മികച്ച നേട്ടം. കേരളത്തിലെ മൂന്ന് സര്‍വ്വകലാശാലകള്‍ക്ക് നൂറു കോടി വീതം കേന്ദ്ര സഹായം അനുവദിച്ചു. മൊത്തം കേരളത്തിന് 405 കോടിയുടെ കേന്ദ്ര സഹായമാണ് അനുവദിച്ചത്. പി എം ഉഷ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കാണ് നൂറുകോടി വീതം നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചത്.

◾ കൊച്ചിയില്‍ നിന്ന് ബേപ്പൂരിലക്ക് സഞ്ചാരികള്‍ക്ക് ജല മാര്‍ഗ്ഗം വരാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള തുറമുഖ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നും ഭാവിയില്‍ കൊച്ചി പോലെ ഒരു തുറമുഖ പട്ടണമായി ബേപ്പൂര്‍ മാറുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച് സൗന്ദര്യവത്കരിച്ച ബേപ്പൂര്‍ ബീച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

◾ ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള എല്ലാ പള്ളികളുടെയും വിശദാംശങ്ങള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മലങ്കര സഭയുടെ കീഴിലുള്ള പള്ളി ഭരണത്തില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

◾ കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃത്തി ഹീനമായ ടാങ്കില്‍ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലാണുള്ളത്.

◾ സവര്‍ണ ഫാസിസമാണ് ആര്‍എസ്എസിന്റെ ചിന്താഗതിയെന്നും അതാണ് അമിത് ഷായുടെ മനസ്സില്‍ നിന്നും പുറത്തുചാടിയത് എന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടത്തിയ നില്‍പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

◾ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും എ. വിജയരാഘവന്‍ ആരോപിച്ചു.

◾ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പി.ബി അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണെന്നും ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ പിന്തുണയോടെയാണെന്നും അതിനെ വര്‍ഗീയമായി ചാപ്പകുത്തുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

◾ ബി.ഡി.ജെ.എസ്. യു.ഡി.എഫിലേക്കു പോകാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുപോലും അര്‍ഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണു വിവരം.

◾ മുട്ടത്തെ യുണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ 2 വിദ്യാര്‍ഥികളെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സാ റെജി (18) എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടെന്നാണ് സൂചന.

◾ ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9 വയസുകാരന് പരിക്ക്. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ സംസ്ഥാനത്ത് അഞ്ച് വ്യത്യസ്ഥ വാഹനാപകടങ്ങളിലായി ആറ് മരണം. ആലപ്പുഴ തുറവൂര്‍ ചാവടിയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ കോടംതുരുത്ത് സ്വദേശി റാഹിന്‍ (30) ആണ് മരിച്ചത്. മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പുതുപ്പരിയാരത്ത് ബൈക്കില്‍ ലോറിയിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ പിലാത്തറയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. കോഴിക്കോട് കല്ലുത്താംകടവില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി ഒരാള്‍ മരിച്ചു. പത്തനംതിട്ട പന്തളം കുരമ്പാലയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് വെണ്മണി സ്വദേശിയായ അര്‍ജുനാണ് മരിച്ചത്.

◾ കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. ഇന്നലെ രാവിലെ 11.30ഓടെയാണ് മോദി കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്. 43 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്.

◾ ഉപയോഗിച്ച കാറുകള്‍ യൂസ്ഡ് കാര്‍ കമ്പനികളില്‍ നിന്നും വാങ്ങിയാല്‍ ജിഎസ്ടി നിരക്ക് കൂടും. കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ 18 ശതമാനം ജിഎസ്ടി ഈടാക്കാന്‍ രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം ഇന്‍ഷുറന്‍സ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതില്‍ സമവായമായില്ല. ജനുവരിയില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

◾ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം. ബെംഗ്ളൂരുവിലെ നെലമംഗലയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേരാണ് മരിച്ചത്. ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

◾ ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹാകുംഭില്‍ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയില്‍ 3 ഹെക്ടറില്‍ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിര്‍മാണം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ സഹകരണത്തോടെയായിരിക്കും നിര്‍മാണം. ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് നല്‍കും.

◾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

◾ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നാലംഗ സംഘം ഉത്തര്‍പ്രദേശിലെ സംഭലില്‍ നടത്തിയ സര്‍വേയില്‍ ഒരു പുരാതന ക്ഷേത്രവും അതോടനുബന്ധിച്ച് 5 തീര്‍ത്ഥങ്ങള്‍, 19 കിണറുകള്‍ എന്നിവയും കണ്ടെത്തിയെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ രാജേന്ദര്‍ പെന്‍സിയ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭസ്മ ശങ്കര്‍ ക്ഷേത്രം എന്നും അറിയപ്പെടുന്ന കാര്‍ത്തിക് മഹാദേവ ക്ഷേത്രമാണ് കണ്ടെത്തിയത്. 24 പ്രദേശങ്ങളിലായി ഏകദേശം 10 മണിക്കൂറോളം എടുത്ത് നടത്തിയ സര്‍വേയിലാണ് ക്ഷേത്രവും മറ്റും കണ്ടെത്തിയതെന്ന് ഡോ.രാജേന്ദര്‍ പെന്‍സിയ പറഞ്ഞു.

◾ പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിലവില്‍ 15 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെടരുതേയെന്നാണ് പ്രാര്‍ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്‌സില്‍ കുറിച്ചു.

◾ ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയ്ക്കായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒയും തമ്മില്‍ കരാര്‍. ഐസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

◾ സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നു. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്റെ പിടിയിലായി. അല്‍ ജൗഫ് മേഖലയിലെ അല്‍ ഖുറയാത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് വണ്‍ ഡിഗ്രിയാണ്. സമീപ മേഖലകളായ തുറൈഫില്‍ പൂജ്യവും റഫയില്‍ ഒന്നും അറാറിലും അല്‍ ഖൈസൂമയിലും മൂന്നും ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. സകാക്കയിലും ഹാഇലിലും നാലും തബൂക്കില്‍ അഞ്ചും ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.