◾ വയനാടിനെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വിസമ്മതിക്കുന്നത് ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം നിഷേധിക്കലാണെന്നും സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിക്കുന്ന അനീതിയാണിതെന്നും വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണെന്നും പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണെന്നും കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചു.
◾ വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാവും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തോടുള്ള കേന്ദ്ര നയത്തിന് മറുപടി പറയാനുള്ള അവസരം ഇനി പാലക്കാട്ടെ ജനങ്ങള്‍ക്കാണെന്നും കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ലെന്നും കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാവാന്‍ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹമാണെന്നും ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ടീയം കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ലെന്നും കേന്ദ്ര സഹായം നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പോര്‍മുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം.
◾ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സി.പി.എം ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിച്ച് ഇ.പി ജയരാജനെ സി.പി.എം നേതൃത്വം വീണ്ടും അപമാനിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതു സംബന്ധിച്ച് പൊലിസിനു നല്കിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും. സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന ഏടുകളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
◾ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി. സരിനെ വാനോളം പുകഴ്ത്തി ഇ.പി. ജയരാജന്‍. ജനസേവനത്തിന്റേയും ജനപരിലാളനത്തിന്റെയും പ്രചാരകനും പ്രവര്‍ത്തകനുമായി സരിന്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോട് ഒപ്പമായിരുന്നുവെന്നും സാമൂഹ്യസേവന രാഷ്ട്രീയ രംഗത്ത് സരിന് ഒരു ഇടതുപക്ഷ മനസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി രവി ഡിസി. പുസ്തക വിവാദത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഡിസി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രവി ഡിസി. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു.
◾ ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കേസെടുക്കാതെയാണ് അന്വേഷണം നടത്തുക. തന്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജന്റെ പരാതിയില്‍ ഡി സി ബുക്സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
◾ പാലക്കാട് ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണെന്നും പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.
◾ വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കോണ്‍ഗ്രസ്. അതേസമയം പോളിംഗിലെ കുറവ് ഇടതു സ്ഥാനാര്‍ത്ഥിയെ ബാധിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് കൂടുമെന്നാണ് വയനാട്ടില്‍ ബിജെപിയുടെ കണക്ക്. വയനാട്ടില്‍ പോളിംഗ് കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ആശങ്കയിലാണ് മുന്നണികള്‍.
◾ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാതല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നും എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ബാരിക്കേഡും വേണമെന്നതും ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം ആറായി. നീലേശ്വരം തേര്‍വയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭന്‍ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
◾ കേരളത്തിന്റെ കായികതാരങ്ങള്‍ ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ പോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും വിമാന ടിക്കറ്റെടുക്കാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര ടിക്കറ്റ് കണ്‍ഫേം ആകാത്തതിനാല്‍ പ്രതിസന്ധിയിലായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്.
◾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളവും വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ശബരിമല ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍ക്ക് സുഗമമായി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
◾ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. പതിനെട്ടാം പടി കയറുമ്പോള്‍ പൊലീസുകാരന്‍ കരണത്തടിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്.
◾ കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു.
◾ വഖഫ് ഭൂമി പ്രശ്‌നത്തെത്തുടര്‍ന്ന് മുനമ്പം സന്ദര്‍ശിക്കുന്ന ബി.ജെ.പി. നേതാക്കളെ വിമര്‍ശിച്ച് മന്ത്രി പി.രാജീവ്. മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത ബി.ജെ.പി. നേതാക്കളാണ് മുനമ്പത്തേക്ക് വരുന്നതെന്നും ബി.ജെ.പി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുനമ്പത്തേത് ഒരു മതത്തിന്റെ പ്രശ്‌നമല്ലെന്നും ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പി.രാജീവ് വ്യക്തമാക്കി.
◾ പാലക്കാട് നീലിപാറയില്‍ കാര്‍ ഇടിച്ചുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാറുകള്‍ തമ്മില്‍ ഇടിച്ച ശേഷം മറ്റൊരു കാറിലുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. കുഴല്‍പണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നടക്കുന്നതിനാല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്‌കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്.
◾ കുന്നത്തൂര്‍ തുരുത്തിക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെ കിണറ്റില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് കിണറ്റില്‍ വീണത്. തലയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കൃഷിയിടങ്ങളില്‍ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളില്‍ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ഏതെങ്കിലും വ്യക്തികള്‍ മരിക്കാന്‍ ഇടയായാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
◾ എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണാപകടം ഉണ്ടായത്. എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ സംസ്ഥാനത്ത് ഇന്നും നാളേയും ഇടിമിന്നലോടെ കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ചക്രവാതച്ചുഴികള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന് മുകളിലുമായാണ് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നത്. ഇന്ന് ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ വായുമലിനീകരണം പരിധിവിട്ടതോടെ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക.ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അന്തര്‍ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടകള്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായും മുഖ്യമന്ത്രി അതിഷി അറിയിച്ചു. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
◾ വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡല്‍ഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക എക്സില്‍ കുറിപ്പ് പങ്കുവച്ചത്. വയനാട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കത്തെ ഗ്യാസ് ചേംബറില്‍ പ്രവേശിക്കുന്നതിന് തുല്യമെന്നായിരുന്നു പ്രിയങ്ക വിശേഷിപ്പിച്ചത്.
◾ കര്‍ണാടകയില്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
◾ ആയൂര്‍വേദ മരുന്നെന്ന പേരില്‍ പാക്കറ്റുകളില്‍ കിട്ടുന്നത് മയക്കുമരുന്ന് ചേര്‍ത്ത ചോക്ലലേറ്റുകള്‍. ബംഗളുരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ചില പാന്‍ ഷോപ്പുകള്‍ വഴി വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ചോക്ലേറ്റുകളെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറ് പേര്‍ പിടിയിലായി.
◾ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മേയര്‍ പദവി. ഇനി നാലു മാസമേ പുതിയ മേയര്‍ക്ക് കാലാവധി ബാക്കിയുള്ളൂ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്ക് ഔട്ട് നടത്തിയത്.
◾ ഉത്തര്‍പ്രദേശില്‍ പിഎസ്സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രയാഗ്രാജിലെ പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ നാലാം ദിവസം സമരം തുടരുന്ന യുവാക്കള്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്തതാണ് സംഘര്‍ഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. സമരക്കാര്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു.
◾ മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ക്കൂടി സായുധസേനയുടെ പ്രത്യേകാധികാര നിയമമായ അഫ്സ്പ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മണിപ്പൂരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് നടപടി.
◾ പക്ഷിപ്പനി ബാധിച്ച് അര്‍ജന്റീനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17,000-ല്‍ അധികം എലഫന്റ് സീലുകള്‍ ഇല്ലാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങളും പക്ഷിപ്പനി ബാധിച്ച് ഇല്ലാതായതായി നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനത്തില്‍ പറയുന്നു.
◾ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക. പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. ഈ മത്സരം കൂടി ജയിച്ച് ആധികാരികമായി പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്ന് ക്രീസിലിറങ്ങുക. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും തുടര്‍ച്ചയായ സെഞ്ചുറികള്‍ നേടിയ ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ സഞ്ജുവിന്റെ മികച്ച പ്രകടനത്തിനുള്ള പ്രാര്‍ത്ഥനയിലാണ് സഞ്ജുവിന്റെ ആരാധകര്‍.



