ഇറച്ചി വെട്ടുകാരനായ കാമുകൻ 24-കാരിയെ 50 കഷണങ്ങളാക്കി വെട്ടി നുറുക്കി കുറ്റിക്കാട്ടിലെറിഞ്ഞു; 25- കാരനായ കാമുകൻ അറസ്റ്റിൽ

റാഞ്ചി : ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന യുവാവ് പങ്കാളിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം അന്‍പതോളം കഷണങ്ങളാക്കി മുറിച്ചു. ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസില്‍ 25കാരനായ നരേഷ് ഭെന്‍ഗ്രേയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം തെരുവുനായ മനുഷ്യ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ 24 കാരിയുമായ യുവാവ് ലിവ്ഇന്‍ റിലേഷന്‍ഷിപ്പിലായത്.

ഇതിനിടെ നരേഷ് തന്റെ പങ്കാളിയോടു പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ക്രൂരമായി കൊലപ്പെടുത്തി. അതിന് പിന്നാലെ വീടിന് സമീപത്തെ കാട്ടില്‍ ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നെന്ന് ഖുന്തി എസ്പി അമന്‍കുമാര്‍ പറഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതില്‍ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിംങ് പറഞ്ഞു.

യുവതിയുടെ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചു. നവംബര്‍ 24ന് തെരുവുനായ മനുഷ്യന്റെ കൈപ്പത്തി കടിച്ചുനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ നിര്‍ണായകമായതെന്നും പിന്നാലെ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. നരേഷ് വിവാഹം കഴിച്ചത് അറിയാതിരുന്ന പങ്കാളി തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും നവംബര്‍ 24ന് റാഞ്ചിയിലെത്തി. അവിടെനിന്ന് യുവാവിന്റെ നാട്ടിലേക്ക് ട്രെയിന്‍ കയറി. നേരത്തെ കൊലപാതകം ആസൂത്രണം ചെയ്ത യുവാവ് യുവതിയെ ഓട്ടോറിക്ഷയില്‍ വീടിന് സമീപത്ത് എത്തിക്കുകയും കുറച്ചുനേരം കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മൂര്‍ച്ചയേറിയ കത്തിയുമായി എത്തിയ നരേഷ് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ 50 ഓളം കഷണങ്ങളാക്കി കാട്ടില്‍ ഉപക്ഷേിച്ച ശേഷം ഭാര്യയുടെ അടുത്തേക്ക് പോകുകയും ചെയ്തതായി പൊലിസ് പറഞ്ഞു. യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ അവര്‍ മകളുടെ സാധനങ്ങള്‍ തിരിച്ചറിഞ്ഞു.