ജീവിതം ഒരു പുഴ പോലെയാണ്; അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു..

എന്നും ചൂണ്ടയിട്ടാണ് അയാള്‍ മീന്‍ പിടിക്കുക. ഒരു ദിവസം മീന്‍ പിടിക്കാന്‍ പോയ അയാളുടെ ചൂണ്ട പുഴയില്‍ വീണ് കാണാതായി.

നാട്ടുകാര്‍ പറഞ്ഞു: നിര്‍ഭാഗ്യം തന്നെ. അയാള്‍ പറഞ്ഞു: ആവോ, ആയിരിക്കാം. പിറ്റേന്ന് അദ്ദേഹം നഷ്ടപ്പെട്ട ചൂണ്ടയന്വേഷിച്ച് പുഴയോരത്തുകൂടി നടന്നുനോക്കി. ആ ചൂണ്ട കണ്ടെത്താനായില്ല.

പക്ഷേ, പുഴയുടെ ഒരു വളവിലെത്തിയപ്പോള്‍ വലിയൊരു മത്സ്യസങ്കേതം കണ്ടെത്തി. അദ്ദേഹം പുതിയൊരു ചൂണ്ടയുമായി വന്ന് ധാരാളം മത്സ്യത്തെപിടിച്ചു. ഗ്രാമത്തിലെത്തി നല്ല വിലയ്ക്കത് വിറ്റു.

അപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു: എന്തൊരു ഭാഗ്യം!.. അയാള്‍ പറഞ്ഞു: ആവോ, ആയിരിക്കാം. മത്സ്യശേഖരം കണ്ട സ്ഥലത്ത് രണ്ടു ദിവസത്തിന് ശേഷം അയാള്‍ വീണ്ടും പോയി.

നദിക്കടുത്തുളള ഒരു മരക്കൊമ്പില്‍ കാല് തട്ടി അയാളുടെ കാലൊടിഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാര്‍ പറഞ്ഞു: എന്തൊരു ഭാഗ്യക്കേട് ! അപ്പോഴും അയാള്‍ പഴയപോലെതന്നെ പ്രതികരിച്ചു.

അയാള്‍ കിടപ്പായതറിഞ്ഞ് കുറച്ച് പേര്‍ അതേ സ്ഥലത്ത് മീന്‍ പിടിക്കാന്‍ പോയി. പക്ഷേ, ഏതോ കാട്ടുമൃഗം ആക്രമിച്ച് അവര്‍ മരിച്ചു.

ഇതറിഞ്ഞ് നാട്ടുകാര്‍ പറഞ്ഞു: നിങ്ങളെത്ര ഭാഗ്യവാന്‍.. അയാള്‍ അപ്പോഴും പറഞ്ഞു: ആവോ, ആയിരിക്കാം..

ജീവിതം അങ്ങിനെയാണ് . എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഒരു സംഭവം ഭാഗ്യമാണോ നിര്‍ഭാഗ്യമാണോയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല.

ജീവിതം ഒരു പുഴപോലെയാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു.. പുഴയുടെ ഒഴുക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കാനേ നമുക്ക് കഴിയൂ.. ആ ഒഴുക്കില്‍ ചിലപ്പോള്‍ ഭാഗ്യം നമ്മെ തേടിവരും.. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യവും.. രണ്ടും സ്വീകരിക്കുക – പുഴപോലെ ഒഴുകിക്കൊണ്ടേയിരിക്കുക

– ശുഭദിനം.