◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, പിപി ദിവ്യക്കെതിരെ പൊലീസിന് മൊഴി നല്കി കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്നും ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലീസിനോട് പറഞ്ഞു.
◾ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും. അതേസമയം കണ്ണൂര്‍ കളക്ടറുടെ കത്തില്‍ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു. കണ്ണൂര്‍ കളക്ടറുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖില്‍ പറഞ്ഞു.സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
◾ എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അപേക്ഷകനായ പ്രശാന്തന് തന്നോട് പറഞ്ഞെന്ന് നെടുവാലൂര്‍ പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനകത്ത്. പെട്രോള്‍ പമ്പിനായി ഭൂമി പാട്ടത്തിന് നല്കിയ വൈദികന്റേതാണ് വെളിപ്പെടുത്തല്‍. സ്ഥലം പരിശോധിക്കുന്നതിനായി എഡിഎം എത്തിയിരുന്നെങ്കിലും താന്‍ കണ്ടിരുന്നില്ലെന്നും ഫാദര്‍ പോള്‍ അറിയിച്ചു.
◾ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെയാണ്. ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്മാറ്റം മാത്രമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതി നല്കി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. എ.ഡി.എമ്മിന്റെ മരണത്തിന് പിന്നിലെ നിര്‍ണ്ണായക വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് പി.പി ദിവ്യയും ജില്ലാ കളക്ടറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു.
◾ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍ എന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബത്തിന്റെ സങ്കടവും മാനസികാവസ്ഥയും എല്ലാവര്ക്കും മനസ്സിലാവുമെന്നും ആ വികാരം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
◾ പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരം കൈവരുമ്പോള്‍ ധാര്ഷ്ട്യത്തില് എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധികാരത്തിന്റെ ഹുങ്കില്‍ പെരുമാറുന്നതു തെറ്റാണെന്ന പാഠമാണു കണ്ണൂര്‍ സംഭവം നല്‍കുന്നതെന്നും ചെറുപ്പക്കാരിയായ സഖാവ് ഈ വിലപ്പെട്ട പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമെന്നു കരുതുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
◾ കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് ഒരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ഇനിമുതല്‍ ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏര്‍പെടുത്തുന്നത്.
◾ പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പി. സരിന് പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവുമെന്നും പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ യുആര്‍ പ്രദീപിനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
◾ ഡോ.പി സരിന് നല്ല രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള ഭാവിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സരിനെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നും രാഷ്ട്രീയ നിലപാട് അനുസരിച്ച് തങ്ങള്‍ ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾ സ്ഥാനാര്‍ഥിയാകാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്. ജനങ്ങളുടെ പ്രതിനിധിയാകാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്നും സരിന് വ്യക്തമാക്കി.
◾ സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ വലിയ പാടായെന്ന് കെ മുരളീധരന്റെ പരിഹാസം. ചിഹ്നം പുറത്തെടുത്താല്‍ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സഖാക്കള്‍ തന്നെ പാര്‍ട്ടിയെ കുളംതോണ്ടുന്നതിന് ഉദാഹരണമാണ് പി.പി ദിവ്യയെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടന്നാല്‍ നേട്ടം ബിജെപിക്കായിരിക്കുമെന്ന് പി.വി അന്‍വര്‍. രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിച്ചാല്‍ ബിജെപിക്ക് അനായാസം വിജയിക്കാം. മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും പൊതുസ്ഥാനാര്‍ത്ഥിയെ പാലക്കാട് നിര്‍ത്തുകയാണെങ്കില്‍ ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പൊതുസ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അന്‍വര്‍ പറഞ്ഞു.
◾ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്. ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന് മാറി. അവസരവാദിയായ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി പി എം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണന്നും, സി പി എമ്മിന്റെ അടവ് നയമല്ല അടിയറവാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾ രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റാണെന്ന് അദ്ദേഹം പറഞ്ഞു.
◾ കോണ്‍ഗ്രസുകാരുടെ വെള്ളവസ്ത്രമാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും അതിനാല്‍ കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുണ്ടെന്നും എഴുത്തുകാരന് എം. മുകുന്ദന്. കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും ഇക്കാലത്ത് സത്യം പറയാനുള്ള ആര്‍ജവം മതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. ഇക്കാലത്ത് ജാതി നോക്കി, രാഷ്ട്രീയമോ മതമോ നോക്കി ആളുകളെ വേര്‍തിരിച്ച് നിര്‍ത്തേണ്ടെന്നും നമ്മള് ഒരുമിച്ച് ചേര്‍ന്നുകൊണ്ടാണ് ചെറുത്ത് നില്പ് സംഘടിപ്പിക്കേണ്ടതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
◾ പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷന് നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്ട്രേഷന് നടത്തണം എന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
◾ ഡിഫന്‍സ് ഇലക്ട്രോണിക്സ് മേഖലയില്‍ ഏറ്റെടുത്ത പദ്ധതി പൂര്‍ത്തിയാക്കി കെല്‍ട്രോണ്‍. ഇന്ത്യന്‍ നാവികസേന കപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കുന്ന 7 പ്രധാന ഉപകരണങ്ങള്‍ എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ഡി ശേഷഗിരിക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
◾ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാര്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
◾ ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ദേവികുളം മുന്‍ തഹസില്‍ദാര്‍ ഡി.അജയന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആണ് റവന്യൂ വകുപ്പ് നടപടി.
◾ വടക്കാഞ്ചേരിയില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന് (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.
◾ കോഴിക്കോട് – മൈസൂര്‍ ദേശിയ പാത കടന്ന് പോകുന്ന ബന്ദിപ്പൂര്‍ വന മേഖലയില്‍ രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാരിനും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ക്കുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.
◾ ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങള്‍ കൊണ്ട് മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹം പ്രായപൂര്‍ത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിലാണ് നിര്‍ണായക വിധി.
◾ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി സ്റ്റാലിന് പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിന് പറഞ്ഞു. പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ചടങ്ങ് നടത്തിയാല്‍ പ്രാദേശിക ഭാഷയെ ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തില്‍ പറയുന്നു. ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം.
◾ തമിഴ്നാട് ഗവര്‍ണര്‍ മുഖ്യാതിഥിയായ ദൂരദര്ശന് ചടങ്ങില്‍ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന് മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപിച്ചു. വിവാദത്തില്‍ ദൂരദര്ശന് മാപ്പ് പറഞ്ഞു. സംസ്ഥാന ഗാനത്തിലെ ദ്രാവിഡ നാട് എന്നുള്ള വരി ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.
◾ കര്‍ണാടക സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ 5,8, 9 ക്ലാസുകളില്‍ ഇനി പരീക്ഷയില്ല. ഈ ക്ലാസുകളില്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധു ബംഗാരപ്പ ഇന്നലെ അറിയിച്ചു. പരീക്ഷ സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് സുപ്രീം കോടതി നല്കിയ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ തീരുമാനം.
◾ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നു. നദിയുടെ ചില ഭാഗങ്ങള്‍ വെള്ള നിറത്തില്‍ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
◾ ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 28 ആയി. 8 പേരുടെ കൂടി മരണം ഇന്നലെ സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആകെ 79 പേരാണ് വ്യാജ മദ്യം കഴിച്ച് ചികിത്സ തേടിയതെന്നും, 30 പേര് ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
◾ ദില്ലി മുന്‍ ആരോഗ്യ മന്ത്രിയും മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം. ദില്ലി റൗസ് അവന്യൂ കോടതിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം അനുവദിച്ചത്. ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി രണ്ട് വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
◾ തായ്വാനിലെ തായ്പേയ് ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ മുംബൈയില്‍ പുതുതായി സ്ഥാപിച്ച ഓഫീസിനെതിരെ നയതന്ത്ര പ്രതിഷേധം അറിയിച്ചതായി ചൈന. ലോകത്ത് ഒരൊറ്റ ചൈന മാത്രമേയുള്ളൂവെന്നും തായ്വാന് ചൈനയുടെ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യാഴാഴ്ച പറഞ്ഞു.ഏക ചൈന തത്ത്വം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട രാഷ്ട്രീയ പ്രതിബദ്ധതയാണെന്നും ഇന്ത്യ-ചൈന ബന്ധത്തിന്റെ രാഷ്ട്രീയ അടിത്തറയാണെന്നും വക്താവ് പറഞ്ഞു.
◾ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യയുടെ മുന്‍ റോ ഉദ്യോഗസ്ഥന് വികാസ് യാദവിനെതിരെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതില്‍ പ്രതികരിച്ച് ഇന്ത്യ. അമേരിക്ക പറയുന്ന മുന്‍ റോ ഉദ്യോഗസ്ഥനായ വികാസ് യാദവ് ഇപ്പോള്‍ ഔദ്യോഗിക പദവിയില്‍ ഇല്ലെന്നും എന്നാല്‍ അമേരിക്കയുടെ അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് ഇന്ത്യയുടെ പ്രതികരണം.
◾ ഇസ്രായേലുമായുള്ള യുദ്ധത്തില്‍ പ്രതിസന്ധിയിലായ ലബനനിലേക്ക് 33 ടണ്‍ അവശ്യ മെഡിക്കല്‍ വസ്തുക്കള്‍ അയച്ച് ഇന്ത്യ. ലെബനന്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കല്‍ സംവിധാനങ്ങള്‍ നല്‍കിയത്. 11 ടണ്‍ സാധനങ്ങള്‍ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
◾ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് ഇസ്രയേലിന്റെ ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
◾ ഹമാസ് തലവനായിരുന്ന യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും ഇന്നലെ പുറത്തുവിട്ട വീഡിയോയിലൂടെ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു. അതേസമയം ജറുസലേം തലസ്ഥാനമാക്കി പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും വീഡിയോയില്‍ ഖലീല്‍ പറയുന്നുണ്ട്.
◾ ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസും. യഹിയ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ പ്രശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിന് ഒരു ‘നല്ല ദിവസം’ എന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതേസമയം കമല ഹാരിസാകട്ടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്നാണ് പ്രതികരിച്ചത്.
◾ ന്യൂസിലാണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായതിനുശേഷം 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. ന്യൂസിലാണ്ടിനെ ഒന്നാമിന്നിംഗ്സില്‍ 402 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 231 ന് 3 എന്ന നിലയിലാണ്. 70 റണ്‍സോടെ സര്‍ഫറാസ് ഖാനാണ് ക്രീസിലുള്ളത്. 70 റണ്‍സെടുത്ത വിരാട് കോലിയുടെ വിക്കറ്റ് മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തിലാണ് നഷ്ടമായത് .കോലിക്ക് പുറമെ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 125 റണ്‍സ് കൂടി വേണം.




