കൊല്ലത്തുനിന്ന് കാണാതായ യുവാവും ബന്ധുവായ പെൺകുട്ടിയും അങ്കമാലിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ

അങ്കമാലി: ബന്ധുക്കളായ യുവതിയെയും യുവാവിനെയും ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ഇവരെ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയിലാണ് ഇരുവരേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ 1:45 നാണ് അങ്കമാലിയിൽ അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിൻ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വിട്ടു നൽകും. എന്താണ് നാടുവിട്ടു വരാൻ കാരണം എന്നത് വ്യക്തമല്ല.