16-കാരിക്ക് ശ്വാസ തടസം; ചികിത്സിച്ചത് 88-കാരിയുടെ എക്‌സ്റേവെച്ച്

കോന്നി: ശ്വാസതടസ്സവുമായിവന്ന 16-കാരിയെ 88-കാരിയുടെ എക്‌സ്‌റേവെച്ച് ഡോക്ടർ നട്ടെല്ലിന്റെ വളവിന് ചികിത്സിച്ചു. നാലുദിവസത്തോളം ഇതിനുള്ള മരുന്ന് കഴിപ്പിക്കുകയുംചെയ്തു. കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ റേഡിയോളജിസ്റ്റ് എക്സ്‌റേ നൽകിയപ്പോഴുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുട്ടിയെ ദുരിതത്തിലാക്കിയത്.

കഴിഞ്ഞ 14-നാണ് കടുത്ത ശ്വാസതടസ്സത്തെത്തുടർന്ന് പെൺകുട്ടി കോന്നി മെഡിക്കൽ കോളേജിൽ വന്നത്. ഡോക്ടറുടെ നിർദേശപ്രകാരം റേഡിയോളജി വിഭാഗത്തിൽനിന്ന് എക്‌സ്‌റേ എടുക്കുകയുംചെയ്തു. എന്നാൽ റേഡിയോളജിസ്റ്റ് ഇവർക്ക് നൽകിയതാകട്ടെ 88-വയസ്സുകാരിയുടെ എക്‌സ്‌റേ ആയിരുന്നു.

ഇതുമായാണ് പെൺകുട്ടി ഡോക്ടറെ ചെന്നുകണ്ടത്. എക്‌സ്‌റേ പരിശോധിച്ച് കുട്ടിയുടെ നട്ടെല്ലിന് വളവുള്ളതായി മനസ്സിലാക്കിയ ഡോക്ടർ മരുന്നുകൾ കുറിച്ചു നൽകുകയുംചെയ്തു. ഡോക്ടറുടെ നിർദേശപ്രകാരം മൂന്നുദിവസത്തിനുശേഷം ശ്വാസകോശ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് എക്‌സ്‌റേ മാറിപ്പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. അവിടെയുള്ള ഡോക്ടർമാർ എക്‌സ്‌റേ നോക്കിയപ്പോൾ രോഗിയുടെ പ്രായവും എക്‌സ്റേയിലെ പൊരുത്തക്കേടുകളും വ്യക്തമായി. തുടർന്ന് കോന്നി മെഡിക്കൽ കോളേജിൽ എത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ സൂപ്രണ്ടിന് പരാതി നൽകി. റേഡിയോളജിസ്റ്റിനോട് വിശദീകരണം തേടിയതായാണ് വിവരം.

ചികിത്സാപ്പിഴവിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. ആക്ടിങ്‌ ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും കോന്നി ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ്.എച്ച്.ഒ.യോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.