കുര്യൻ ഫിലിപ്പ്
(നാഷണൽ മീഡിയ കോർഡിനേറ്റർ)
ചിക്കാഗോ: നാൽപതാമത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ ഉജ്ജ്വല തുടക്കം. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
നമ്മുടെ വിശ്വാസവും നാം പിന്തുടരുന്ന ഉപദേശവും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാൻ നാം ഏറെ ശ്രദ്ധയുള്ളവരാകണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉൽബോധിപ്പിച്ചു. ഡോ ടൈറ്റസ് ഈപ്പന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സ്വാഗതം പറഞ്ഞു.
പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി. പാസ്റ്റർമാരായ ജോൺ തോമസ്, ടി എസ് കപ്പമാമൂട്ടിൽ, യോഹന്നാൻ ജോർജ്, പാസ്റ്റർ സ്റ്റാൻലി ജോസഫ് എന്നിവർ പ്രാർത്ഥന നടത്തി. ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ പ്രയ്‌സ് ആൻഡ് വർഷിപ്പ് നടന്നു. ഡോക്ടർ ടിങ്കു തോംസണും പ്രസംഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സീനിയർ ശുശ്രൂഷകൻ ഡോ സതീഷ് കുമാറിനെ പാസ്റ്റർ ഷാജി കെ ഡാനിയൽ സദസിന് പരിചയപ്പെടുത്തി.
ഈ രാജ്യത്ത് നാം എത്തിച്ചേർന്നിരിക്കുന്നത് കേവലം ധനസമ്പാദനത്തിനു വേണ്ടി മാത്രമല്ല ദൈവം ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വിശ്വസ്തതയോടെ ചെയ്യുവാൻ ആണെന്ന് ഡോക്ടർ സതീഷ് കുമാർ പ്രസ്താവിച്ചു. പാസ്റ്റർ ലേവി ചെറിയാൻ പരിഭാഷ നിർവഹിച്ചു.തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഷേർലി ചിക്കാഗോ എഴുതിയ തീം സോങ് സമ്മേളനത്തിൽ അവതരിപ്പിച്ചു.
പ്രഥമരാത്രിയിൽ തന്നെ വലിയ ജനക്കൂട്ടം സമ്മേളനത്തിൽ പങ്കെടുത്തു.
ഇംഗ്ലീഷ് വിഭാഗത്തിലും മലയാളം വിഭാഗത്തിലുമായി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുമായി അനേകർ പങ്കെടുത്തു കൊണ്ടിരിക്കുന്ന കൺവെൻഷൻ ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. യുവജനങ്ങൾ മുഖ്യമായും പങ്കെടുക്കുന്ന ഇംഗ്ലീഷ് സെഷനിൽ ഡോക്ടർ ജോൺ ബിവിയർ മുഖ്യപ്രസംഗികനായിരുന്നു. യുവജനങ്ങളുടെ വലിയ പങ്കാളിത്തം ഇംഗ്ലീഷ് സെഷനിൽ ദൃശ്യമാണ്.
ദിവസവും രാവിലെ എട്ടര മണിക്ക് സമ്മേളന പരിപാടികൾ ആരംഭിക്കും. വൈകിട്ട് പതിനൊന്നരയോടെ നടക്കുന്ന കാത്തിരിപ്പ് യോഗത്തോടെയാണ് ഓരോ ദിവസത്തെയും പരിപാടികൾ അവസാനിക്കുന്നത്.




