പശ്ചിമേഷ്യന്‍ യുദ്ധം; സമാധാന കരാറിൽ എത്തിയതായി ഷെഹ്ബാസ് ഷെരീഫ്

ഇസ്‌ലാമാബാദ് ∙ അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇതോടൊപ്പം ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയാണ് പാക് പ്രധാനമന്ത്രി നിർണായക വിവരം പുറത്തുവിട്ടത്. വരുന്ന വെള്ളിയാഴ്ച (ജൂൺ 19) സ്വിറ്റ്‌സർലൻഡിൽ വച്ച് കരാറിന്റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കും. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ച നടക്കും.

സമാധാന പാതയിലേക്ക് വരാൻ തയ്യാറായ അമേരിക്കയ്ക്കും ഇറാനും ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ചർച്ചകൾ വിജയകരമാക്കാൻ പിന്തുണ നൽകിയ ഖത്തറിനും, കരാർ യാഥാർ‌ഥ്യമാക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി