ഇംഫാൽ: മണിപ്പൂരിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം. മണിപ്പൂരിലെ കാങ്പോക്പി മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീവെപ്പിലും അക്രമത്തിലും യുവദമ്പതിമാരുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.
കാങ്പോക്പി ജില്ലയിലെ ലോലിബോൾ കുള്ളാൻ എന്ന ഗ്രാമത്തിലെ ഏഴ് വീടുകളാണ് ഇന്നലെ രാത്രി അക്രമികൾ തീയിട്ട് നശിപ്പിച്ചത്. കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലാണ് നിലവിൽ തർക്കങ്ങൾ നിലനിൽക്കുന്നത്. ആയുധധാരികളായ നാഗാ വിഭാഗക്കാരാണ് ഈ തീവെപ്പിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിക്കുന്നു.
എന്നാൽ, നാഗാ വിഭാഗത്തെ സമ്മർദ്ദത്തിലാക്കാൻ കുക്കികൾ സ്വന്തം ഗ്രാമത്തിന് തന്നെ തീയിടുകയായിരുന്നു എന്നാണ് നാഗാ വിഭാഗത്തിന്റെ വാദം. മെയ് 13-ാം തീയതി കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് മതപണ്ഡിതന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നിലവിലെ സംഘർഷങ്ങൾ ആരംഭിച്ചത്. ഇതിനെത്തുടർന്ന് ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ മേഖലയിൽ ഉണ്ടായിരുന്നു.
സംഘർഷം രൂക്ഷമായതോടെ ഇരുവിഭാഗങ്ങളും ആളുകളെ ബന്ധികളാക്കുന്ന സാഹചര്യം നിലവിലുണ്ട്. നിലവിൽ 20 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇതിൽ 14 കുക്കി വിഭാഗക്കാർ നാഗാ വിഭാഗത്തിന്റെ തടവിലും, 6 നാഗാ വിഭാഗക്കാർ കുക്കി വിഭാഗത്തിന്റെ തടവിലുമാണ്. നേരത്തെ ഭരണകൂടം ഇടപെട്ട് 31 പേരെ മോചിപ്പിച്ചിരുന്നുവെങ്കിലും ബാക്കിയുള്ളവരെ വിട്ടുനൽകാൻ ഇരുവിഭാഗങ്ങളും തയ്യാറായിട്ടില്ല.
മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ അക്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് മണിപ്പൂർ ഉപമുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇനിയും അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നത്.



