നിര്‍മ്മാണത്തിലിരുന്ന അഞ്ച് നിലക്കെട്ടിടം തകര്‍ന്ന് വീണു; വെളുപ്പിനെയായതിനാല്‍ ആളപായം ഒഴിഞ്ഞു

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ മറ്റാരെങ്കിലുമോ ഉള്ളിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ ദുരന്തമാണ് വഴിമാറിപ്പോയത്.

പ്രദേശത്ത് ശക്തമായ മഴയോ മണ്ണിടിച്ചിലോ ഉണ്ടാകാനുള്ള സാഹചര്യമില്ലാതിരുന്നിട്ടും കെട്ടിടം തകർന്നു വീണത് നിർമ്മാണത്തിലെ അശാസ്ത്രീയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ നിർമ്മാണം നടന്നതെന്ന ആരോപണവും ശക്തമാണ്.

സാധാരണയായി 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകാറില്ല എന്നിരിക്കെ, എങ്ങനെയാണ് ഈ സ്ഥലത്ത് അഞ്ചുനില കെട്ടിടത്തിന് അനുമതി ലഭിച്ചതെന്നതിൽ സംശയം നിൽക്കുന്നു.