ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ നേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍. സിപിഐഎം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെ നാടകീയ നിമിഷങ്ങള്‍ക്ക് പിന്നാലെയാണ് കസ്റ്റഡി. മനോജ്, ജീവന്‍, ശ്രീജിത്ത്, നിതിന്‍ രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇഡി ഉദ്യോഗസ്ഥര്‍ എത്തിയ മൂന്ന് വാഹനങ്ങളും രോഷാകുലരായ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ സിപിഐഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്കെത്തിയ പൊലീസിനെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ തടഞ്ഞു. പ്രതികളെ പിടികൂടുമെന്ന് എഡിജിപി എച്ച് വെങ്കിടേഷ് പറഞ്ഞിരുന്നു. പാര്‍ട്ടി ഓഫീസില്‍ കയറില്ലെന്നും എഡിജിപി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയംനേരിട്ട്, കൃത്യം 23ാം ദിവസമാണ് സിഎംആര്‍എല്‍. മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്. അന്വേഷണം തുടരാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെ കേന്ദ്ര റിസര്‍വ് പൊലീസിന്റെ സായുധ സംഘവുമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.45 മുതല്‍ സിഎംആര്‍എല്ലുമായും പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായും ബന്ധമുളള പത്തിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നു. പിണറായിയിലെ പാണ്ട്യാല മുക്കിലെവീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ങ്ഷനിലെ വാടക വീട്ടിലും ഇഡി സംഘം എത്തി. തലസ്ഥാനത്തെ വാടക വീട്ടിലായിരുന്നു പിണറായി വിജയനും മകള്‍ വീണയും ഉണ്ടായിരുന്നത്.

പരിശോധനാ വിവരം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞാണ് ലോക്കല്‍ പൊലീസും സിപിഐഎം നേതാക്കളും പിണറായിയുടെ വീടിന് പരിസരത്തേക്ക്
എത്തിയത്. കണ്ണൂരിലെ വീടിന് മുന്നില്‍ അദ്യം പ്രതിഷേധം അരങ്ങേറിയപ്പോള്‍ തലസ്ഥാനത്തെ വീടിന് മുന്നില്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ രാവിലെ പത്തരയായി. ആദ്യം ജില്ലാ നേതാക്കളും പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെയും റെയ്ഡ് നടന്നുകൊണ്ടിരുന്ന പിണറായിയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.